തൊഴിലവസരങ്ങള്‍ ഇനി തേടിയെത്തും; വിജയവഴി കാട്ടി അസാപ് കാസർകോട്: ജില്ലയിലെ തൊഴിലന്വേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നൂതന കോഴ്‌സുകളിലൂടെയും അത്യാധുനിക പരിശീലനങ്ങളിലൂടെയും തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് അസാപ്. പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ കീഴിലാണ് അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് വിദ്യാനഗറിലെ അസാപ് സ്‌കില്‍ പാര്‍ക്കിൻെറ ആഭിമുഖ്യത്തില്‍ വിവിധ ഓണ്‍ലൈന്‍ കോഴ്സുകള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ഫ്രഞ്ച് ഭാഷ പഠനത്തിനുള്ള ആദ്യ ബാച്ചിൻെറ ക്ലാസുകള്‍ പൂര്‍ത്തീകരിച്ചു. ജര്‍മന്‍ ഭാഷ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുന്നുണ്ട്. അറബിക്, സ്പാനിഷ് ഭാഷ പഠന ബാച്ചുകള്‍ ഉടന്‍ ആരംഭിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബഹുമുഖ നൈപുണ്യ കേന്ദ്രമായാണ് സ്‌കില്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. പ്രായഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും ഇഷ്ടമുള്ള കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ കഴിയുമെന്നതാണ് സ്‌കില്‍ പാര്‍ക്കിൻെറ പ്രധാന സവിശേഷത. പരിശീലനം നല്‍കാനായി മികച്ച സാങ്കേതിക മികവോടുകൂടിയ ലാബുകളാണ് സ്‌കില്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. തൊഴിലിടങ്ങളിലെ പുത്തന്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തി യുവാക്കളെ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്ന നൈപുണ്യ പരിശീലനമാണ് അസാപ് നിര്‍വഹിക്കുന്നത്. സ്‌കൂളുകളിലും കോളജുകളിലും അസാപ് വിവിധ കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു. പഠനത്തോടൊപ്പംതന്നെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇതുവഴി തൊഴില്‍ നേടാന്‍ അവസരമൊരുങ്ങുന്നു. ബഹുമുഖ നൈപുണ്യ കേന്ദ്രം കാസർകോട്: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ കൂടുതല്‍ അവസരങ്ങളൊരുക്കുന്നതിനായി സ്ഥാപിച്ച അസാപ് സ്‌കില്‍ പാര്‍ക്ക് കഴിഞ്ഞ ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്. 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍, ഇരുനില കെട്ടിടത്തിലായി അഞ്ച് ക്ലാസ് റൂം, നാല് പരിശീലന മുറി, അത്യാധുനിക ഐ.ടി റൂം, ലിഫ്റ്റ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ളതാണ് അസാപ് പാര്‍ക്ക്. ഭിന്നശേഷി സൗഹൃദമാണ് കെട്ടിടങ്ങള്‍. എ.ഡി.ബി സഹായത്തോടെ 14 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയത്. മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ ഇവിടെയുണ്ട്. സര്‍ക്കാറിൻെറ മാനദണ്ഡപ്രകാരം എത്തുന്ന ഓപറേറ്റിങ് പാര്‍ട്ണറായ സ്വകാര്യ കമ്പനിക്കായിരിക്കും സ്‌കില്‍ പാര്‍ക്കിൻെറ നടത്തിപ്പ് ചുമതല. ഇതിനായി ഓപറേറ്റിങ് പാര്‍ട്ണറെ നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ല കലക്ടര്‍ ചെയര്‍മാനായ ഗവേണിങ് കമ്മിറ്റിയാണ് സ്‌കില്‍പാ പാര്‍ക്കിൻെറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. നിലവില്‍ സ്‌കിൽ പാര്‍ക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറര്‍ പട്ടികയിൽ ഉള്ളതിനാല്‍ ക്ലാസുകള്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. വൈകാതെ സ്‌കില്‍ പാര്‍ക്കിൻെറ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അസാപ് ജില്ല പ്രോഗ്രാം മാനേജര്‍ പി.വി. സുജീഷ് പറഞ്ഞു. ജില്ലയില്‍ അസാപ്പിൻെറ നൈപുണ്യ കോഴ്സുകള്‍ നല്‍കുന്നതിനായി ഗവ. കോളജ് കാസര്‍കോട്, ജി.എച്ച്.എസ്.എസ് മംഗല്‍പാടി, ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്, ജി.എച്ച്.എസ്.എസ് ചായ്യോത്ത്, ജി.എഫ്.എച്ച്.എസ്.എസ് ചെറുവത്തൂര്‍ എന്നീ അഞ്ച് കേന്ദ്രങ്ങളാണുള്ളത്. ഓട്ടോമൊബൈല്‍, ഫാഷന്‍, അപ്പാരല്‍, ഹെല്‍ത്ത് കെയര്‍, ഫുഡ് പ്രോസസിങ്, അക്കൗണ്ടിങ് ആൻഡ് ഫിനാന്‍സ് തുടങ്ങിയ കോഴ്സുകളും ഈ കേന്ദ്രങ്ങളിലൂടെ നല്‍കി വരുന്നു. എല്‍.ബി.എസ് എൻജിനീയറിങ് കോളജില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ച കുട്ടികള്‍ വളരെ വേഗം ജോലിയില്‍ പ്രവേശിച്ചത് അസാപ്പിൻെറ നേട്ടങ്ങളിലൊന്നാണെന്ന് ജില്ല പ്രോഗ്രാം മാനേജര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.