കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം കൊല്ലപ്പെട്ട എസ്.വൈ.എസിൻെറയും ഡി.വൈ.എഫ്.ഐയുടെയും പ്രവർത്തകനായ അബ്ദുൽ റഹ്മാൻ ഔഫിന് ജന്മനാട് കണ്ണീരോടെ വിട നൽകി. ബുധനാഴ്ച രാത്രി കൊല്ലപ്പെട്ട ഔഫിൻെറ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി രാത്രി തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന സമിതി അംഗം പി. ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഏറുവാങ്ങി വിലാപയാത്രയായാണ് കാഞ്ഞങ്ങാട്ടെത്തിച്ചത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി സി.ജെ. സജിത്ത്, ട്രഷറർ കെ. സബീഷ്, ടി.വി. രാജേഷ് എം.എൽ.എ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതദേഹം വിലാപയാത്രയായി കൊണ്ടുവരവേ പിലാത്തറ, പയ്യന്നൂർ പെരുമ്പ, കാലിക്കടവ്, ചെറുവത്തൂർ, നീലേശ്വരം, പടന്നക്കാട്, അലാമിപ്പള്ളി, കോട്ടച്ചേരി ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവെച്ചു. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകളാണ് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തിയത്. കോട്ടച്ചേരി ബസ്സ്റ്റാൻഡിൽ നിന്നും പഴയ കടപ്പുറത്തെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വീട്ടിൽ അൽപസമയം വെച്ചതിനുശേഷം പഴയ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വിവിധ കേന്ദ്രങ്ങളിൽ സി.പി.എം നേതാക്കളായ പി. കരുണാകരൻ, കെ.പി. സതീഷ്ചന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ സജീഷ്, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ, കെ. കുഞ്ഞിരാമൻ എം.എൽ.എ, ഐ.എൻ.എൽ ജില്ല സെക്രട്ടറി അസീസ് കടപ്പുറം, ഡി.വൈ.എഫ്.ഐ, ഐ.എൻ.എൽ, സി.പി.ഐ നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരമർപ്പിച്ചു. പടം pariyaram പരിയാരം മെഡിക്കൽ കോളജിൽനിന്നും മൃതദേഹം ഏറ്റുവാങ്ങി സി.പി.എം നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, എം.വി. ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ അന്തിമോപചാരമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.