പാനൂർ: കാമരാജിനൊപ്പം തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ കഥയുംപറഞ്ഞ് പറമ്പ് കിളക്കുകയാണീ സ്ഥാനാർഥി. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായ കുഞ്ഞിക്കണ്ണനാണ് വോട്ടുകാലത്തും ഉച്ചവരെ അധ്വാനത്തിലൂടെ അന്നന്നത്തെ വക കണ്ടെത്തുന്നത്.
യുവത്വത്തിൽ മുപ്പത് വർഷത്തോളം തമിഴ്നാട്ടിലായിരുന്ന കുഞ്ഞിക്കണ്ണൻ അന്നത്തെ കോൺഗ്രസ് സിൻഡിക്കേറ്റിെൻറ പ്രാദേശിക നേതാവായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരിൽ ഒരാളും 1954 മുതൽ 1963 വരെ മദ്രാസ് സംസ്ഥാനത്തെ മുഖ്യമന്ത്രിയും ആയിരുന്ന കാമരാജുമായി പോലും സൗഹൃദമുണ്ടായി.
തെൻറ കല്യാണ സൽക്കാരത്തിന് ഗാന്ധിജിയുടെയും കാമരാജിെൻറയും ചിത്രംവെച്ച് അച്ചടിച്ച തമിഴ് ക്ഷണപത്രം കുഞ്ഞിക്കണ്ണൻ ഇപ്പോഴും സൂക്ഷിക്കുന്നു. കോൺഗ്രസ് സിൻഡിക്കേറ്റിൽനിന്ന് പിന്നീട് ജനത കുടുംബത്തിലെത്തി. നല്ലൊരു കർഷകൻ കൂടിയായ കുഞ്ഞിക്കണ്ണൻ നാട്ടുകാരുടെ ഇടയിൽ ജനത കുഞ്ഞിക്കണ്ണനെന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.
എഴുപത്തിനാലാമത്തെ വയസ്സിലും ഊർജസ്വലനായി മണ്ണിനോട് മല്ലടിക്കുകയും ബാക്കിയുള്ള സമയം വീടുവീടാന്തരം കയറി വോട്ടുചോദിക്കുകയുമാണ് ഒരു പാർട്ടിയുടെ പേരിലറിയപ്പെടുന്ന കുഞ്ഞിക്കണ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.