കണ്ണൂർ: നിരോധനം ഏർപ്പെടുത്തിയിട്ടും പ്ലാസ്റ്റിക് ഉപയോഗം കൂടുന്ന പശ്ചാത്തലത്തിൽ നഗരസഭ പരിധിയിൽ കൂടുതൽ ബോധവത്കരണ പ്രചാരണത്തിന് തയാറെടുത്ത് കണ്ണൂർ കോർപറേഷൻ. ഇതുസംബന്ധിച്ച് എല്ലാ കൗൺസിലർമാരും അവരവരുടെ ഡിവിഷനിൽ പ്രചാരണപ്രവർത്തനത്തിന് നേതൃത്വം നൽകാനാണ് തീരുമാനം.
നിരോധനത്തിലും പിഴയീടാക്കലിനെ തുടർന്നും നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയാത്തതിനെ തുടർന്നാണ് ബോധവത്കരണം ശക്തമാക്കാൻ നീക്കം. വിവാഹവീടുകളിലെ ചടങ്ങുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിലെല്ലാം സമ്പൂർണ പ്ലാസ്റ്റിക് നിരോധനമാണ് കോർപറേഷന്റെ ലക്ഷ്യം.
ഇതിനായി ഓരോ ഡിവിഷനിലും അതത് കൗൺസിലർമാർ ബോധവത്കരണ പ്രവർത്തനത്തിന് നേതൃത്വം നൽകും. റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും കയറി ലഘുലേഖകൾ വിതരണംചെയ്ത് ബോധവത്കരിക്കും.
വിവാഹ വീടുകളിലേക്കാവശ്യമായ സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും പരമാവധി റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഏർപ്പാടാക്കും. കാറ്ററിങ് കമ്പനികൾ, ഓഡിറ്റോറിയം എന്നിവരുമായി ബന്ധപ്പെട്ടവർക്കും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന കർശന നിർദേശം നൽകും.
ഇതിനുപുറമെ നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകൾ, ജ്വല്ലറികൾ എന്നിവിടങ്ങളിലെത്തുന്നവർക്ക് പ്ലാസ്റ്റിക് ഗ്ലാസുകളിൽ ചായ നൽകുന്നതും നിർത്തലാക്കും. കഴിഞ്ഞ ദിവസം കണ്ണൂർ പഴയ സ്റ്റാൻഡിലെ ഭക്ഷണശാലയിൽനിന്ന് 105 കിലോ പ്ലാസ്റ്റിക് പിടികൂടിയിരുന്നു. പിഴ ഈടാക്കലും ലൈസൻസ് റദ്ദുചെയ്യലുമുൾപ്പെടെ നടപടിയുണ്ടായിട്ടും പ്ലാസ്റ്റിക് നിരോധനത്തിന് കുറവുണ്ടായിട്ടില്ല. ഇതേതുടർന്നാണ് ബോധവത്കരണ പ്രവർത്തനം ഊർജിതമാക്കാൻ കോർപറേഷന്റെ തീരുമാനം.
(കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
പ്ലാസ്റ്റിക് നിരോധനപ്രവർത്തനം കർശനമാക്കാൻ നിലവിൽ കോർപറേഷനിൽ സബ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കോർപറേഷൻ സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണത്. വീടുകളിലടക്കം പ്ലാസ്റ്റിക് ബോധവത്കരണ പ്രവർത്തനം ശക്തമാക്കുന്ന സാഹചര്യത്തിൽ സബ് കമ്മിറ്റിയുടെ പ്രവർത്തനവും ഊർജിതമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.