കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ്; വിമുഖത അരുത്

കണ്ണൂർ: കോവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിനേഷൻെറ രണ്ടാം ഡോസിനോട് വിമുഖത കാണിക്കരുതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. നാരായണ നായ്ക് അറിയിച്ചു. ജില്ലയില്‍ വാക്‌സിനേഷന് അര്‍ഹതയുള്ളവരുടെ 99.7 ശതമാനവും ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചെങ്കിലും 62.7 ശതമാനം മാത്രമാണ് രണ്ടാം ഡോസ് എടുത്തത്. 55365 പേരാണ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കേണ്ട ഇടവേളയുടെ പരിധി കഴിഞ്ഞിട്ടും വാക്‌സിന്‍ സ്വീകരിക്കാതെ മാറിനില്‍ക്കുന്നത്. കോവിഡ് വൈറസിനെതിരെ ശരീരത്തില്‍ ആൻറിബോഡി സൃഷ്ടിച്ച് പ്രതിരോധം ഉറപ്പുവരുത്തുകയാണ് വാക്‌സിനേഷനിലൂടെ ചെയ്യുന്നത്. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആൻറിബോഡി ഉല്‍പാദനം പതിയെ ആരംഭിക്കുകയും ഉയര്‍ന്ന പ്രതിരോധ ശേഷിയിലേക്ക് ശരീരം എത്തുകയും ചെയ്യും. തുടര്‍ന്ന് ശരീരത്തിലെ ആൻറിബോഡി ലെവല്‍ താഴ്ന്നുവരുകയും ചെയ്യും. ഇങ്ങനെ താഴ്ന്നുവരുന്ന സമയമാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കേണ്ട സമയമായി ശാസ്ത്രീയമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ കൃത്യമായി വാക്‌സിന്‍ സ്വീകരിക്കുന്നതോടെ ശരീരത്തിലെ ആൻറിബോഡി നില ഉയരുകയും അത് ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ശരീരത്തിലെ പ്രതിരോധ ശേഷി കുറയുകയും രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. ചില ആളുകള്‍ കാണിക്കുന്ന വിമുഖത ജില്ലയിലെ കോവിഡ് വ്യാപന നിയന്ത്രണത്തിലുണ്ടായിട്ടുള്ള നേട്ടം ഇല്ലാതാക്കും. രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.