പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിൽ സംഘര്‍ഷം

ചെറുപുഴ: പാടിയോട്ടുചാലിലെ ഓട്ടോ തൊഴിലാളിയും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനുമായ പാടിക്കൊച്ചിയിലെ വി.പി. നോബിളി‍ൻെറ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ചെറുപുഴ സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടത്തിയ നീക്കത്തെ തുടർന്നാണ് സംഘര്‍ഷമുണ്ടായത്. രാവിലെ 10.30ഓടെയാണ് പെരിങ്ങോം, വയക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെറുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. കാക്കേഞ്ചാലില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റേഷനുമുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നു ഡി.സി.സി സെക്രട്ടറി എ.പി. നാരായണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രവി പൊന്നംവയല്‍, കെ.കെ. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചശേഷം മാര്‍ച്ച് അവസാനിപ്പിച്ചതായി അറിയിച്ചതിനുപിന്നാലെ മാര്‍ച്ചിനു നേതൃത്വം നല്‍കിയവരെ അറസ്റ്റു ചെയ്യാന്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് എം.പി. വിനീഷ് കുമാര്‍ പൊലീസിനു നിര്‍ദേശം നല്‍കി. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. പിരിഞ്ഞുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരില്‍ ചിലരെ പൊലീസ് പിന്തുടര്‍ന്നു പിടികൂടിയതും സംഘര്‍ഷം രൂക്ഷമാക്കി. ഇതിനിടെ ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് എ. ബാലകൃഷ്ണനു ദേഹാസ്വാസ്ഥ്യമുണ്ടായി. ഇയാളെ ഉടന്‍ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ചിനു നേതൃത്വം നല്‍കിയതിന് 16 പേരെ അറസ്റ്റുചെയ്ത പൊലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ എല്ലാവരെയും വിട്ടയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പിനു പിന്നാലെ 15ന് രാത്രിയാണ് ഐ.എൻ.ടി.യു.സി പ്രവര്‍ത്തകനായ പാടിക്കൊച്ചിയിലെ വി.പി. നോബിളിൻെറ ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ചത്. ശക്തമായ തെളിവുകളുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്ന പൊലീസ് നടപടിക്കെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ സ്ത്രീകളുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.