കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിട്ടില്ല

പേരാവൂർ: ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഇനിയും വനംവകുപ്പ് വനത്തിലേക്ക് കയറ്റിവിട്ടില്ല. ആറളം ഫാം കാര്‍ഷികമേഖലയില്‍ ഇരുപതോളം കാട്ടാനകളാണ് തമ്പടിച്ചിട്ടുള്ളത്. ആറളം ഫാമിലും പുനരധിവാസ മേഖലയിലുമായി കാട്ടാനയുടെ ആക്രമണത്തില്‍ എട്ടോളം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മാസം മുമ്പ് യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് അവസാനത്തെ സംഭവം. തുടര്‍ന്ന് കാട്ടാനകളെ തുരത്താനുള്ള നടപടികള്‍ വനം വകുപ്പ് സ്വീകരിച്ചെങ്കിലും ഒരു ദിവസം ശ്രമം നടത്തിയശേഷം നിർത്തിവെച്ചു. ഇതിനിടയിലാണ് ഫാമിനകത്ത് കാട്ടാന പ്രസവിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് കാട്ടാനയെ തുരത്തുന്ന നടപടി നിര്‍ത്തിവെച്ചിരുന്നു. എന്നിരുന്നാലും പിന്നീട് ആഴ്ചകള്‍ പിന്നിട്ടിട്ടും കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് ശ്രമം ആരംഭിച്ചിട്ടില്ല. ആറളം ഫാം കാര്‍ഷിക മേഖലയിലെ വലിയ കാടുകളിലാണ് കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നത്. തൊഴിലാളികളെ ഉപയോഗിച്ച് ഫാമിനകത്തെ കാടുകള്‍ വെട്ടിത്തെളിക്കാനുള്ള നടപടി ഫാം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇനി ഒരു ജീവനും നഷ്ടപ്പെടുത്താതെ ആറളം ഫാമിലുള്ള മുഴുവന്‍ കാട്ടാനകളെയും വനത്തിനുള്ളിലേക്ക് കയറ്റി വിടണമെന്ന ആവശ്യമാണ് ഉയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.