കോവിഡ് വ്യാപനം: എടൂർ ടൗൺ ഏഴുദിവസത്തേക്ക് അടച്ചു എടൂർ: ആൻറിജൻ പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളിലെ 10 പേർക്കും മൂന്നു ഓട്ടോ തൊഴിലാളികൾക്കും കോവിഡ് പോസിറ്റിവായതിനെ തുടർന്ന് എടൂർ ടൗണിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. നേരത്തെ രണ്ട് വ്യാപാരികൾക്കും ഒരു ഓട്ടോ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്നുദിവസം ടൗൺ അടച്ച ശേഷം ചൊവ്വാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിലാണ് 13 പേർക്കുകൂടി പോസിറ്റിവായത്. എടൂർ ടൗൺ സമൂഹ വ്യാപനത്തിൻെറ വക്കിലെന്ന് വിലയിരുത്തിയാണ് ആറളം പഞ്ചായത്ത് സുരക്ഷ സമിതി അടിയന്തര യോഗം ചേർന്ന് 27 വരെ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്.വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, അക്ഷയ കേന്ദ്രങ്ങൾ, ബാങ്കുകൾ എന്നിവയടക്കം ഒരു സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ല. ഓട്ടോ - ടാക്‌സി സർവിസും പാടില്ല. മെഡിക്കൽ ഷോപ്പുകൾ മാത്രം മൂന്നുദിവസം അടച്ചിട്ട ശേഷം തുറക്കാം.ടൗണിലെ വ്യാപാരസ്ഥാപനങ്ങളായ പി.ടെക്‌സ്, മരിയ മെഡിക്കൽസ്, മലബാർ ചിക്കൻ സ്റ്റാൾ, കെ.പി. സ്റ്റോർ, കോംപോ ടെക്സ്റ്റൈൽസ്, ഹോട്ടൽ കിച്ചൂസ, ടൈംസ് വാച്ച് വർക്‌സ്, ശ്രീമ സ്റ്റോർ എന്നീ സ്ഥാപനങ്ങളുമായി ഒരാഴ്ചക്കുള്ളിൽ ബന്ധപ്പെട്ട മുഴുവനാളുകളും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും എടൂർ ടൗണുമായി ബന്ധപ്പെട്ട എല്ലാവരും ജാഗ്രത പാലിക്കണമെന്നും സുരക്ഷ സമിതി യോഗം അറിയിച്ചു. പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ, ആറളം സി.ഐ കെ. സുധീർ കല്ലൻ, ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി ജോർജ്, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ്, വില്ലേജ് ഓഫിസർ സി.കെ. സതീശൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോഷി പാലമറ്റം, ഡോ. ത്രേസ്യാമ്മ കൊങ്ങോല, അംഗങ്ങളായ ജോഷി മാത്യു, ലില്ലി മുരിയങ്കരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.