ഏരുവേശ്ശി കള്ളവോട്ട് കേസ്: വിധി അഞ്ചിന്

തളിപ്പറമ്പ് (കണ്ണൂർ): ഏരുവേശ്ശി കള്ളവോട്ട് കേസിലെ ഹരജികൾ വിധി പറയാൻ ഒക്ടോബർ അഞ്ചിലേക്ക് മാറ്റി. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ ഏരുവേശ്ശി കെ.കെ.എന്‍.എം.എ യു.പി സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ട് നട​െന്നന്നായിരുന്നു പരാതി. ഏരുവേശ്ശി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറായിരുന്ന ജോസഫ് കൊട്ടുകാപ്പള്ളി കുടിയാന്മല പൊലീസിലാണ് ആദ്യം പരാതി നല്‍കിയത്. കേസെടുക്കാന്‍ പൊലീസ് തയാറാകാത്തതിനെ തുടര്‍ന്ന് ജോസഫ് തളിപ്പറമ്പ് കോടതിയില്‍ ഹരജി നല്‍കി. കള്ളവോട്ടിന്​ തെളിവില്ലെന്ന് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ എസ്.‌ഐയെ അടക്കം പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജോസഫ് ഹൈകോടതിയെ സമീപിച്ചു. മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ അന്നത്തെ ഹൈകോടതി ജഡ്ജി ബി. കെമാല്‍പാഷ കണ്ണൂര്‍ കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും 2016 ഫെബ്രുവരിയില്‍ നിര്‍ദേശം നല്‍കി. രേഖകൾപ്രകാരം മൂന്ന് പട്ടാളക്കാരുടെയും 37 വിദേശത്ത് ജോലിചെയ്യുന്നവരുടെയും അന്തർസംസ്ഥാനത്ത് ജോലി ചെയ്യുന്ന 19 പേരുടെയും കള്ളവോട്ടുകൾ ചെയ്തതായി കണ്ടെത്തി. നിരവധി തവണ കേസ് വിചാരണക്കെടുക്കാതെ മാറ്റിയിരുന്നു. അതിനിടെ, കള്ളവോട്ട് ചെയ്തവർക്ക് എതിരെ പൊലീസ് കേസെടുക്കാത്തതിനാൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജോസഫ് കൊട്ടുകാപ്പള്ളിയും കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും ഹരജി നൽകി. ഈ രണ്ട് ഹരജികളിലാണ് കോടതി തിങ്കളാഴ്​ച വിധി പറയാനിരുന്നത്. എന്നാൽ, കേസ് വിധി പറയാൻ തളിപ്പറമ്പ് മജിസ്ട്രേറ്റ് ഒക്ടോബർ അഞ്ചിലേക്ക് മാറ്റിയതായി അറിയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.