സുഭിക്ഷ കേരളം: പെൺകരുത്തിൽ വിളഞ്ഞത് നൂറുമേനി

ഇരിട്ടി: ജനാധിപത്യ മഹിള അസോസിയേഷൻ നടത്തിയ കരനെൽ കൃഷിയിൽ നൂറുമേനി വിളയിച്ച് പെൺകരുത്ത് മാതൃകയായി. സുഭിക്ഷ കേരളം പദ്ധതിയിൽ മഹിള അസോസിയേഷൻ കീഴ്പ്പള്ളി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയാണ് നൂറുമേനി കൊയ്തെടുത്തത്. കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൻെറ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്താണ് എട്ട് കുടുംബങ്ങൾ ചേർന്ന് കരനെൽകൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും സംഘടനയുടെ ജില്ല എക്സിക്യൂട്ടിവ് അംഗവുമായ എൻ.ടി. റോസമ്മയും അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ആറളം പഞ്ചായത്ത് ഒമ്പതാം വാർഡ് മെംബറുമായ പി. റോസയും മറ്റ് ആറുപേരുമടങ്ങുന്ന കുടുംബങ്ങളാണ് വിത്തെറിയൽ മുതൽ കറ്റതല്ലൽ വരെയുള്ള പ്രവർത്തനങ്ങളിൽ സജീവമായത്. കൃഷിവകുപ്പിൻെറ സഹായവും ഇവർക്ക് ലഭിച്ചു. പെൺകരുത്തിൽ നൂറുമേനി വിളയിച്ച് കാർഷിക മേഖലക്ക് പുത്തനുണർവ് നൽകുകയാണിവർ. കോവിഡ് കാലത്ത് കാർഷിക മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യംെവച്ച് സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ 'സുഭിക്ഷം' പദ്ധതി ജനാധിപത്യ മഹിള അസോസിയേഷനും ഏറ്റെടുക്കുകയായിരുന്നു. ഒരോ വില്ലേജ് കമ്മിറ്റിയിലും കൃഷിയിൽ തൽപരരായ വനിത കുടുംബങ്ങളെ കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കിയത്. കീഴ്പ്പള്ളി വില്ലേജ് കമ്മിറ്റിയിൽ സുശീല സാലിയും രതിയും ലീഡർമാരായി ഗ്രൂപ് വിഭാവനം ചെയ്താണ് കൃഷി ആരംഭിച്ചത്. കഴിഞ്ഞ ദിവസം കൊയ്തെടുത്ത നെല്ല് എല്ലാ അംഗങ്ങളും ചേർന്ന് കറ്റ തല്ലി നെല്ലും പതിരും തിരിക്കുന്ന തിരക്കിലാണിവർ. എട്ട് കുടുംബങ്ങളും ഒരുമെയ്യും ഒരു മനസ്സുമായി അധ്വാനിച്ച് നൂറുമേനി വിളയിച്ചതിൻെറ സന്തോഷത്തിൽ നെല്ലും പതിരും തിരിക്കുകയാണിവർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.