റെയില്‍വേ ട്രാക്കിലേക്ക് വീണ്ടും മണ്ണിടിച്ചിൽ; ജോലികൾ നീളുന്നു

കോട്ടയം: ട്രാക്കിലെ മണ്ണ് നീക്കുന്ന ജോലികൾക്കിടെ വീണ്ടും ഭിത്തിയിടിഞ്ഞതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇവിടത്തെ മൺഭിത്തി പൂർണമായും ബലപ്പെടുത്തിയശേഷം മാത്രം ഗതാഗതം പുനഃസ്ഥാപിച്ചാൽ മതിയെന്നാണ് റെയിൽവേയുടെ തീരുമാനം. കനത്ത മഴക്കിടെ ബുധനാഴ്ച രാവിലെയാണ് കോട്ടയം-ചിങ്ങവനം പാതയിൽ കോട്ടയം റബർ ബോർഡിന് സമീപം തുരങ്കത്തോട് ചേർന്ന് റെയിൽവേ ട്രാക്കിലേക്ക് കല്ലും മണ്ണും ഇടിഞ്ഞുവീണത്. ഇത് നീക്കി ട്രാക്ക് ഗതാഗതയോഗ്യമാക്കാനുള്ള ജോലികൾ രാത്രി വൈകിയും പുരോഗമിക്കുന്നതിനിടെ  ഇതേഭാഗത്ത് വീണ്ടും മണ്ണിടിയുകയായിരുന്നു. തടസ്സങ്ങൾ നീക്കി വെള്ളിയാഴ്ച മുതൽ ട്രെയിനുകൾ കടത്തിവിടാൻ കഴിയുമെന്നായിരുന്നു റെയിൽവേ അധികൃതരുടെ പ്രതീക്ഷ. നിലവിൽ ട്രാക്കിലേക്ക് പതിച്ച മണ്ണും കല്ലും  നീക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. വ്യാഴാഴ്ച മഴ മാറിനിന്നത് ജോലിക്ക് വേഗംപകർന്നെങ്കിലും പൂർണമായും മണ്ണ് നീക്കാനായിട്ടില്ല. മഴ പ്രതികൂലമായില്ലെങ്കിൽ വെള്ളിയാഴ്ചയോടെ ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നുവീണതിനാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്ന ജോലികളും പൂർത്തിയാക്കാനുണ്ട്. ഇതിനായി സാങ്കേതികവിദഗ്ധർ സ്ഥലത്തെത്തിയിരുന്നെങ്കിലും മണ്ണ് നീക്കുന്ന ജോലികൾ പൂർത്തിയാകാത്തതിനാൽ ഇവർ കാത്തിരിപ്പിലാണ്. അറ്റകുറ്റപ്പണികളെത്തുടർന്ന് തിരുവനന്തപുരം-എറണാകുളം വേണാട് സ്പെഷൽ, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ വ്യാഴാഴ്ച ആലപ്പുഴവഴി തിരിച്ചുവിട്ടിരുന്നു. ഇവക്ക്  കായംകുളം ജങ്ഷൻ, ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവങ്ങളിൽ അധികസ്റ്റോപ്പ് അനുവദിച്ചിരുന്നു. വെള്ളിയാഴ്ചയും ആലപ്പുഴ വഴിയാകും ഈ ട്രെയിനുകൾ സർവിസ് നടത്തുക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.