അങ്കമാലി എഫ്.സി.ഐ ഗോഡൗണിൽ ചരക്കുനീക്കം മന്ദഗതിയിൽ

അങ്കമാലി: അട്ടിക്കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നിസ്സഹകരണം ആരംഭിച്ചതിനാൽ അങ്കമാലി എഫ്.സി.ഐ ഗോഡൗണിൽനിന്നുള്ള ചരക്കുനീക്കം മന്ദഗതിയിൽ. നിസ്സഹകരണം നീണ്ടാൽ ജില്ലയിലെ റേഷൻ വിതരണം അവതാളത്തിലാകും. ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കും ഇടുക്കിയിലേക്കും അരിയും ഗോതമ്പും കയറിപ്പോകുന്ന പ്രധാന ഗോഡൗണുകളിലൊന്നാണിത്. തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചതോടെ ഏതാനും ദിവസമായി പേരിന് മാത്രമാണ് ഭക്ഷ്യവസ്തുക്കൾ കയറിപ്പോകുന്നത്. ശനിയാഴ്ചയും തിങ്കളാഴ്ചയും അരി മാത്രം എട്ടുലോഡ് വീതമാണ് കയറിപ്പോയത്. ഒരു ലോഡിന് 750 രൂപ വീതം കരാറുകാർ തൊഴിലാളികൾക്ക് അട്ടിക്കൂലിയായി നൽകാറുണ്ട്. ഇക്കഴിഞ്ഞ 31നുശേഷം അട്ടിക്കൂലി നൽകുന്നില്ല. ഇതേതുടർന്നാണ് ഈ മാസം ഒന്നുമുതൽ തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചത്. പാലക്കാട് സ്വദേശിയായ കരാറുകാരൻ അട്ടിക്കൂലിക്കെതിരെ കോടതിയെ സമീപിച്ച് അനുകൂല സ്റ്റേ വാങ്ങിയതാണ് കൂലി നൽകാതിരിക്കാൻ കാരണമായതെന്നാണറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.