വൈപ്പിന്‍: ബസുകളുടെ മരണപ്പാച്ചിലില്‍ ശനിയാഴ്ച ഗോശ്രീ പാലത്തില്‍ പെരുമ്പാവൂര്‍ സ്വദേശി മരണപ്പെട്ടതിനെത്തുടര്‍ന്ന് വൈപ്പിന്‍ റൂട്ടില്‍ സ്വകാര്യബസുകളുടെ റണ്ണിങ് ടൈം പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നിശ്ചയിച്ച സമയ ക്രമമാണ് ഇപ്പോഴും ഈ റൂട്ടില്‍ ബസുകള്‍ പിന്തുടരുന്നത്. എന്നാല്‍, ഇതിനിടയ്ക്ക് റൂട്ടിൻെറ ദൈര്‍ഘ്യവും വാഹനത്തിരക്കും വര്‍ധിച്ചു. അടുത്ത കാലത്തായി സംസ്ഥാനപാതയില്‍ ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ വിഷയം സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായി. സമയം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ജീവനക്കാരും രംഗത്തുണ്ട്. റണ്ണിങ് ടൈം 5 മിനിറ്റ് വര്‍ധിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഗോശ്രീ പാലങ്ങള്‍ വഴി 28 കിലോമീറ്ററോളം പിന്നിട്ട് എറണാകുളം ഹൈകോടതി ജങ്ഷനിലെത്താന്‍ ബസുകള്‍ക്ക് അനുവദിച്ചിട്ടുള്ള സമയം ഒരു മണിക്കൂറും മുനമ്പം സ്റ്റാന്‍ഡില്‍നിന്ന് ഒരു മണിക്കൂര്‍ 5 മിനിറ്റുമാണ്. പറവൂരില്‍ നിന്നുള്ള ബസുകള്‍ 12 മിനിറ്റ് കൊണ്ടും മുനമ്പം ബസുകള്‍ 17 മിനിറ്റ് കൊണ്ടും ചെറായി ദേവസ്വം നട ജങ്ഷനിലെത്തണം. അവിടെനിന്ന് എല്ലാ ബസുകള്‍ക്കും എറണാകുളത്തെത്താന്‍ 48 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഗോശ്രീ പാലങ്ങള്‍ വരുന്നതിനു മുമ്പ് വൈപ്പിന്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള 25 കിലോമീറ്റര്‍ പിന്നിടുന്നതിന് നിശ്ചയിച്ചിരുന്ന സമയമാണിത്. പാലങ്ങള്‍ വന്നതോടെ സര്‍വിസ് പൂര്‍ത്തിയാക്കാന്‍ ബസുകള്‍ക്ക് 3 കിലോമീറ്റര്‍ കൂടി പിന്നിടേണ്ടതുണ്ട്. വാഹനത്തിരക്ക് ഇതിനിടക്ക് പത്തിരട്ടിയാകുകയും ചെയ്തു. 55 മിനിറ്റ് കൊണ്ട് ഓടിയെത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ബസ് ഉടമകളുമുണ്ട്. ഇതെല്ലാം തങ്ങളുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതായി ബസ് ജീവനക്കാര്‍ പറയുന്നു. ടൈം പഞ്ചിങ് കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും ബസുകള്‍ തോന്നുംപടി സര്‍വിസ് നടത്തുന്ന സ്ഥിതിയാണ്. നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ പൊലീസിൻെറ ഇടപെടല്‍ പലപ്പോഴും ഉണ്ടാവാറില്ല. ഈ സാഹചര്യത്തിലാണ് റണ്ണിങ് ടൈം പുനര്‍ ക്രമീകരിക്കണമെന്നും അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംവിധാനം വേണമെന്നും ആവശ്യമുയരുന്നത്. സംസ്ഥാനപാതയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.