തുറവൂർ: പള്ളിത്തോട് തീരപ്രദേശങ്ങളിൽ കുടിനീർ ക്ഷാമം അതിരൂക്ഷമായതോടെ കുടങ്ങളുമായി ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ഒരു മാസമായി കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടത്തിലാണെന്നും കുടിക്കാൻ ഒരു തുള്ളിവെള്ളംപോലും ലഭിക്കുന്നില്ലെന്നും തീരവാസികൾ പറഞ്ഞു.
കുത്തിയതോട് പഞ്ചായത്തിലെ ഒന്ന്, 16 എന്നീ വാർഡുകളിലും തുറവൂർ പഞ്ചായത്തിലെ ഒന്ന്,16, 17, 18 വാർഡുകളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിൽ കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് ഉള്ളതെന്നും ഇവ അറ്റകുറ്റപ്പണി നടത്താറില്ലെന്നും തീരവാസികൾ പറഞ്ഞു. മർദംകൊണ്ട് പൈപ്പ് പൊട്ടിയാലും പമ്പ് ചെയ്താലും ഈ പ്രദേശങ്ങളിൽ വെള്ളം ലഭിക്കാറില്ല. പള്ളിത്തോട്ടിലെ വടക്കേക്കാട് കോളനിയിലും വർഷങ്ങളായ ജലക്ഷാമം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കുടിവെള്ള പ്രശ്നം ജലഅതോറിറ്റിയെയും പഞ്ചായത്തുകളെയും അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ജനങ്ങൾ പറഞ്ഞു. ഇവിടങ്ങളിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്നും വെള്ളം ശരിയായ വിധം ലഭിക്കുന്നതിന് ബൂസ്റ്റർ പമ്പ് സ്ഥാപിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ഇന്നും നടപ്പായിട്ടില്ല.
കുടിനീർ ക്ഷാമം ശാശ്വതമായി പരിഹരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തീരവാസികൾ പറഞ്ഞു. കെ.എൽ.സി.എ ആലപ്പുഴ രൂപത നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഫാ. യേശുദാസ് കൊടിവീട്ടിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സന്തോഷ് കൊടിയനാട്, സൻസി ലോസ് പുന്നക്കൽ, ബാസ്റ്റിൻ ആന്റണി, ആന്റണി തേറാത്ത്, ജോയി തച്ചേടത്ത്, സുമി സാബു, ബ്രിജിത്ത് ജോയി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.