കഠ്വയിലെ കൊലയെ ന്യായീകരിച്ച യുവാവിൻെറ ജോലി തെറിച്ചു

കൊച്ചി: കൂട്ടബലാത്സംഗത്തിനിരയാക്കി കഠ്വയിലെ പെൺകുട്ടിയെ ക്രൂരമായി കൊന്നതിനെ ന്യായീകരിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതിയ യുവാവിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. എറണാകുളം പാലാരിവട്ടം കോട്ടക് മഹീന്ദ്ര ബാങ്കിലെ അസിസ്റ്റൻറ് മാനേജർ വിഷ്ണു നന്ദകുമാറിനാണ് ജോലി നഷ്ടമായത്. വിഷ്ണുവിെൻറ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, ജോലിയിലെ മോശം പ്രകടനത്തിെൻറ പേരിൽ വിഷ്ണുവിനെ രണ്ടുദിവസംമുമ്പ് പിരിച്ചുവിട്ടിരുന്നുവെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.  

‘ഇവളെ എല്ലാം ഇപ്പോഴെ കൊന്നത് നന്നായി... അല്ലെങ്കിൽ നാളെ ഇന്ത്യക്ക് എതിരെ തന്നെ ബോംബായി വന്നേനെ’ എന്നായിരുന്നു എറണാകുളം നെട്ടൂര്‍ സ്വദേശിയും സംഘ്പരിവാര്‍ പ്രവര്‍ത്തകനുമായ വിഷ്ണു ഫേസ്ബുക്കിൽ പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമുയർന്നതോടെ ഇയാൾ ഫേസ്ബുക്ക് പേജ് പൂട്ടി. ഇതോടെ പ്രതിഷേധം കോട്ടക് മഹീന്ദ്രയുടെ ഫേസ്ബുക്ക് പേജിലായി. നിങ്ങളുടെ അസി. മാനേജരെ പുറത്താക്കണമെന്ന ഹാഷ് ടാഗിൽ ആരംഭിച്ച പ്രതിഷേധത്തിനൊപ്പം ബാങ്കിെൻറ ഫേസ്ബുക്ക് പേജ് ലൈക്കുകളിൽ വൻ ഇടിവുമുണ്ടായി. പതിനായിരക്കണക്കിനാളുകൾ പേജ് റിവ്യൂവിൽ വൺ സ്റ്റാർ രേഖപ്പെടുത്തിയതോടെ ഒറ്റരാത്രികൊണ്ട് ബാങ്ക് പേജ് റേറ്റിങ് 1.4ലേക്ക് കുപ്പുകുത്തി. ബാങ്കിനു മുന്നിൽ പോസ്റ്ററുകളും ഫ്ലക്സുകളും സ്ഥാപിച്ചു. രാവിലെ മുതൽ ഒേട്ടറെപ്പേർ ബാങ്കിലെത്തിയും ഫോൺ വിളിച്ചും പ്രതിഷേധം രേഖപ്പെടുത്തി. 

ബാങ്കിെൻറ സ്വീകാര്യതയെയും വിശ്വാസ്യതയെയും ബാധിക്കുമെന്ന സാഹചര്യത്തിലാണ് അധികൃതർ വിശദീകരണവുമായെത്തിയത്.  ‘മോശം പ്രകടനത്തിെൻറ പേരിൽ 11ാം തീയതി വിഷ്ണുവിനെ പിരിച്ചുവിട്ടിരുന്നു. രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ മുൻ ജീവനക്കാരൻ ഉൾപ്പെടെ ആരായാലും നടത്തുന്ന ഇത്തരം പരാമർശത്തെ ഹൃദയശൂന്യമെന്നേ വിശേഷിപ്പിക്കാനാകൂ. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്നും’ അധികൃതർ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.

Tags:    
News Summary - Kotak mahindra on Kathua issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.