മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബില്ലിന് മന്ത്രിസഭാ അംഗീകാരം 

തിരുവനന്തപുരം: കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബില്ലിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് കൊച്ചി ഉള്‍പ്പടെയുളള അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളിലെ ഗതാഗതത്തിന്‍റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവക്കും അനുബന്ധ സേവനങ്ങള്‍ക്കും വേണ്ടി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികള്‍ രൂപീകരിക്കുന്നതിനാണ് പുതിയ നിയമ നിര്‍മ്മാണം. കേന്ദ്ര സര്‍ക്കാരിന്‍റെ 2017-ലെ മെട്രോ റെയില്‍ പോളിസിയില്‍ മെട്രോ പദ്ധതികള്‍ നടപ്പാക്കുന്ന നഗരങ്ങളില്‍ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (യു.എം.ടി.എ) രൂപീകരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. അത് കണക്കിലെടുത്താണ് ബില്‍ കൊണ്ടുവരുന്നത്. 

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ:

തിരുവനന്തപുരം ഐ.പി.എം.എസ് ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാർഥി തുണ്ടുതടത്തില്‍ വീട്ടില്‍ ആതിരയുടെ ചികിത്സക്ക് നാലു ലക്ഷം രൂപ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്നതിനിടയില്‍ താമസിച്ചിരുന്ന ലോഡ്ജിന്‍റെ മുകളില്‍ നിന്ന് ചാടിയാണ് ആതിരക്ക് പരിക്കേറ്റത്. ജാതീയമായ അധിക്ഷേപങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടി കെട്ടിടത്തിനു മുകളിള്‍നിന്ന് ചാടിയത്. ആതിരയുടെ ചികിത്സക്ക് നേരത്തെ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിനു പുറമെയാണ് നാല് ലക്ഷം രൂപ അനുവദിക്കുന്നത്. 

നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. 

സംസ്ഥാനത്തെ മദ്രസാ അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരൂമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്‍റെ കരട് അംഗീകരിച്ചു. 

മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഒരു സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍റെയും രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 

ആര്‍. ശിവദാസന്‍ നായരെ (കൊല്ലം) പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ എം.ഡിയായി നിയമിക്കാന്‍ തീരുമാനിച്ചു. 

Tags:    
News Summary - Kerala Govt Cabinet Briefing in 01/01/2018 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.