പവിത്രൻ
കണ്ണൂർ: മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് മരിച്ചെന്നു കരുതി കണ്ണൂരിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പാച്ചപ്പൊയ്കയിലെ പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രൻ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ 11 ദിവസം നീണ്ട ചികിത്സക്കൊടുവിൽ പവിത്രൻ ആളുകളെ തിരിച്ചറിയുകയും ചെറുതായി സംസാരിക്കുന്നുമുണ്ട്.
കഴിഞ്ഞ 13ന് രാത്രിയാണ് പവിത്രൻ ‘മരിച്ചു’ ജീവിച്ചത്. ഗുരുതര ശ്വാസംമുട്ടലും വൃക്കരോഗവും ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന പവിത്രൻ ഇനി 10 മിനിറ്റിലധികം ജീവിച്ചിരിക്കില്ലെന്നു വിധിച്ച ഡോക്ടർമാർ ആശുപത്രിയിൽനിന്ന് പറഞ്ഞയച്ചു. കണ്ണൂരിലേക്കുള്ള യാത്രാമധ്യേ അനക്കമില്ലാതായതോടെ ബന്ധുക്കളും മരിച്ചെന്നുറപ്പിച്ചു.
തുടർന്ന് മൂന്നര മണിക്കൂറോളം സഞ്ചരിച്ച് രാത്രിയോടെ എ.കെ.ജി ആശുപത്രിയിൽ. മോർച്ചറിയിലേക്ക് മാറ്റാൻ സ്ട്രെച്ചറുമായി ആംബുലൻസിൽ കയറിയ ആശുപത്രി ജീവനക്കാരായ ജയനും അനൂപിനും ശരീരം അനങ്ങുന്നതായി തോന്നി. ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ഡോ. പൂർണിമ റാവുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പവിത്രനെ ചികിത്സിച്ചത്. ആറു ദിവസത്തോളം ഗ്യാസ്ട്രോ ഐ.സി.യുവിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ വാർഡിലേക്ക് മാറ്റിയ പവിത്രൻ വെള്ളിയാഴ്ച വൈകീട്ടോടെ ഭാര്യ സുധക്കൊപ്പം വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.