കൊട്ടിയം (കൊല്ലം): പുഴയിലെ അടിത്തട്ടിൽ വള്ളിപ്പടർപ്പുകളിൽ തുണിക്കെട്ടു പോലെ എന്തോ ഒന്ന് കുടുങ്ങിക്കിട ക്കുന്നു. തെരച്ചിൽ നടത്തുന്നവർ ആ ഭാഗത്തേക്ക് മുങ്ങാംകുഴിയിട്ടു. അത് തങ്ങളുടെ പൊന്നുമോളാകരുതേ എന്ന പ്രാർ ഥനയിലായിരുന്നു അവർ. എന്നാൽ, പ്രതീക്ഷയോടെ കാത്തിരുന്നവരെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു ആ വിവരം.
20 മണ ിക്കൂർ രാപ്പകൽ വ്യത്യാസമില്ലാതെ കേരളമൊന്നടങ്കം പൊന്നുവിെൻറ തിരിച്ചുവരവിന് കാതോർക്കുകയായിരുന്നു. എന്നാൽ, രാവിലെ ഏഴരയോടെ വീടിന് തൊട്ടടുത്ത പുഴയിൽ ചലനമറ്റ ശരീരം കണ്ടെടുത്തു. വള്ളിപ്പടർപ്പുകളിൽ തലമുടി ചുറ്റിക്കിടന്ന നിലയിലായിരുന്നു മോളുടെ ശരീരം. അതോടെ, തെരച്ചിലിലേർപ്പട്ടവരും നാട്ടുകാരും സങ്കടക്കടലിലായി. പാട്ടും കുസൃതിയുമായി ഓടിച്ചാടി നടന്ന, നാട്ടുകാർ ‘പൊന്നു’ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ദേവനന്ദ ഇനി ഇല്ല എന്ന യാഥാർഥ്യം അവർക്ക് ഇനിയും ഉൾക്കൊള്ളാനാകുന്നില്ല.
കാണാതായ വിവരമറിഞ്ഞ ഉടൻ തങ്ങൾ തെരച്ചിൽ നടത്തിയ പുഴയിലാണ് പൊന്നുമോളുടെ മൃതദേഹം കണ്ടതെന്നത് നാട്ടുകാരെയും രക്ഷാപ്രവർത്തകരെയും ഒരുപോലെ വേദനിപ്പിക്കുന്നു. മണിക്കൂറുകളോളം നാടും നഗരവും അരിച്ചുപെറുക്കുകയും ആയിരക്കണക്കിന് വാഹനങ്ങളും ട്രെയിനുകളും പരിശോധിക്കുകയും ചെയ്യുേമ്പാൾ, വിളിപ്പാടകലെ കിടക്കുകയായിരുന്ന പൊന്നുവിെൻറ ജീവൻ രക്ഷിക്കാൻ തങ്ങൾക്കായില്ലല്ലോ എന്ന വേദന.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ദേവനന്ദയെന്ന ഏഴുവയസ്സുകാരിയെ ഇന്നലെ രാവിലെ കാണാതായത്. കുട്ടിയെ കാൺമാനില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ ഫേസ്ബുക്ക് പോസ്റ്റുകളായും വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളായും ഗ്രൂപ് സന്ദേശങ്ങളായും സൈബർ ലോകവും തെരച്ചിലിൽ സജീവമായുണ്ടായിരുന്നു. കുഞ്ചാക്കോ ബോബൻ അടക്കം സിനിമ താരങ്ങളും നിരവധി ഫോളോവേഴ്സ് ഉള്ള പേജുകളും ഗ്രൂപ്പുകളുമെല്ലാം കുട്ടിയുടെ ചിത്രമുൾപ്പെടെ സന്ദേശം പങ്കുവെച്ചു.
ഇതിനിടെ കുട്ടിയെ കിട്ടിയെന്ന വ്യാജ സന്ദേശങ്ങളും ഇന്നലെ പ്രചരിച്ചു. കൊല്ലം ജില്ല എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത ആദ്യം വന്നത്. എന്നാൽ, വ്യാജമാണെന്ന് അറിയാതെയാണ് വിവരം പങ്കുവെച്ചതെന്ന് ഇതേ പേജിൽ പിന്നീട് വ്യക്തമാക്കി. എന്നാൽ, എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി, കാത്തിരിപ്പ് വിഫലമാക്കി ദേവനന്ദ യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.