തിരുവനന്തപുരം: കോളജ് ക്യാമ്പസുകളിലെ വിദ്യാർഥി രാഷ്‌ട്രീയത്തിനെതിരെ വീണ്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ക്യാമ്പസുകൾ പവിത്രമായ സ്ഥലമാണെന്നും രാഷ്‌ട്രീയം ക്യാമ്പസിന് പുറത്ത് നിർത്തണമെന്നും ക്യാമ്പസുകളിലെ രാഷ്‌ട്രീയവൽക്കരണം അവസാനിപ്പിച്ചില്ലെങ്കിൽ വിദ്യാർഥികളുടെ ഭാവി നശിക്കുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
മുമ്പും സർവകലാശാലകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിയന്ത്രിക്കണമെന്ന് ഗവർണർ വിസിമാർക്ക് നിർദേശം നൽകിയിരുന്നു. വിദ്യാർഥി രാഷ്‌ട്രീയത്തിന് കടിഞ്ഞാണിടാനുള്ള മാർഗരേഖ നടപ്പാക്കാനും ഗവർണർ അറിയിപ്പ് നൽകിയിരുന്നു. മലയാള സർവകലാശാലയിലെ വിദ്യാർഥി രാഷ്‌ട്രീയം തടഞ്ഞ് ഗവർണർ ഉത്തരവിട്ടിരുന്നു. രാഷ്‌ട്രീയ പ്രവർത്തനം നടത്തിയാൽ അത് അച്ചടക്കലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നുമാണ് പുറത്തിറക്കിയ സർക്കുലറിലുണ്ടായിരുന്നത്.
രാജേന്ദ്ര ആർലേക്കർ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നായിരുന്നു ഉത്തരവിനെക്കുറിച്ച് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചത്. സർവകലാശാലകളിലെ വിദ്യാർഥി സംഘടനാ പ്രവർത്തനത്തെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സർവകലാശാലകളിലേക്ക് ഗവർണർ അയച്ച ഉത്തരവ് അതീവ ഗുരുതര സ്വഭാവത്തോടെ കാണണമെന്നും സഞ്ജീവ് പറഞ്ഞിരുന്നു. ഗവർണറുടെ ഉത്തരവിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. വിവാദമായതോടെ ഉത്തരവ് പിൻവലിക്കാൻ സർവകലാശാല നിർബന്ധിതരാവുകയും വിദ്യാർഥി പ്രതിഷേധം കണക്കിലെടുത്ത് ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.