തിരുവനന്തപുരം: മഴക്കാലം ആസന്നമായ സാഹചര്യത്തിൽ പകർച്ചവ്യാധി ഭീഷണി പ്രതിരോധിക്കാൻ സമ്പൂർണ ലോക്ഡൗൺ ദിനമായ മെയ് 31ന് സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാൽ മറ്റു രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിൻെറ പൂർണ്ണരൂപം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ നിസ്സീമമായ പിന്തുണ കൊണ്ടാണ്. നമ്മുടെ സംസ്ഥാനത്തിൻെറ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താൻ ആ പങ്കാളിത്തം നമ്മൾ കൂടുതൽ ഊർജത്തോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. മഴക്കാലം ആസന്നമായ ഈ സാഹചര്യത്തിൽ നിരവധി പകർച്ചവ്യാധികളാണ് ഭീഷണി ഉയർത്താൻ പോകുന്നത്.
കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാൽ മറ്റു രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ നമ്മൾ അതീവ ജാഗ്രത പുലർത്തണം. അതിനായി സമ്പൂർണ ലോക്ഡൗൺ ദിനമായ വരുന്ന ഞായറാഴ്ച സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി നമുക്ക് ആചരിക്കാം. നമ്മുടെ വീടും പരിസരവും ശുചിയാക്കാനും, മാലിന്യങ്ങൾ സംസ്കരിക്കാനും, വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതകൾ തടയാനും നമുക്ക് ശ്രമിക്കാം. എല്ലാവരും ഒത്തൊരുമിച്ചാൽ മഴക്കാല രോഗങ്ങളെ നമുക്ക് തടയാൻ സാധിക്കും. അതിനാൽ എല്ലാവരുടേയും സക്രിയമായ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.
പിണറായി വിജയൻ
മുഖ്യമന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.