റംസാന്‍ വ്രതത്തിന് വിലക്ക്; ചൈനീസ് സര്‍ക്കാര്‍ നടപടി പ്രാകൃതം- ചെന്നിത്തല

തിരുവനന്തപുരം: റംസാന്‍ വ്രതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ചൈനീസ് സര്‍ക്കാരിന്റെ നടപടി പ്രാകൃതവും വിശ്വാസത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൻെറ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
പരിശുദ്ധ റംസാന്‍ വ്രതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ചൈനീസ് സര്‍ക്കാരിന്റെ നടപടി പ്രാകൃതവും വിശ്വാസത്തിനുനേരെയുള്ള കടന്നുകയറ്റമാണ്. ലോക മുസ്ലീം സമൂഹത്തെയാകെ ആശങ്കയിലാക്കിയ സംഭവമാണ് ചൈനയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്രതം അനുഷ്ടിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്ലാം മതത്തിന്റെ പരമപ്രദാനമായ ചടങ്ങുകളിലൊന്നാണ് വ്രതാനുഷ്ടാനം. ആര്, എങ്ങനെ, വ്രതമനുഷ്ഠിക്കണമെന്നുള്ളത് ഖുര്‍ആനില്‍തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിനുമുകളില്‍ നിയന്ത്രണം കൊണ്ടുവരുന്നത് വിശ്വാസത്തിനുനേരെയുള്ള വെല്ലുവിളിയാണ്. കമ്യൂണിസ്റ്റുകാരാണ് ചൈന ഭരിക്കുന്നത്. ഇവരെത്തന്നെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പിന്തുടരുന്നതും. ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ കേന്ദ്ര-സംസ്ഥാന ഘടകങ്ങളുടെ മൗനം അത്ഭുതപ്പെടുത്തുന്നു. ആകാശത്തിനുതാഴെയുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന സി.പി.എം. ഇക്കാര്യത്തില്‍ ഒരക്ഷരം പോലും ഉരിയാടാത്തത് ശ്രദ്ധേയമാണ്.

ഇതിനിടയില്‍ ഇന്ത്യയെ ഇസ്ലാംമുക്ത ഭാരതമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിശ്വഹിന്ദു പരിക്ഷത്ത് നേതാവ് സ്വാധ്വി പ്രാചിയുടെ പ്രസ്താവന ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. സംഘപരിവാര്‍ ശക്തികളുടെ ഈ രഹസ്യ അജണ്ട രാജ്യത്ത് വര്‍ഗ്ഗീയ വിത്ത് വിതച്ച് ബി.ജെ.പി.ക്ക് നേട്ടം കൊയ്യാനുള്ള ശ്രമമാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും മൗനം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്. പ്രാചിയെപ്പോലുള്ളവരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടയ്ക്കുകയാണ് വേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.