വാഷിങ്ടണ്‍: കോടികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയ ഇന്തോ-അമേരിക്കന്‍ ദമ്പതികള്‍ക്ക് യു.എസ് കോടതി 77.5 ലക്ഷം ഡോളര്‍ പിഴ വിധിച്ചു. ഡയഗ്നോസ്റ്റിക്സ് സെന്‍റര്‍ ഉടമകളായ കിര്‍ത്തിഷ് എന്‍. പട്ടേല്‍, ഭാര്യ നിത കെ. പട്ടേല്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഡോക്ടറുടെ വ്യാജ ഒപ്പിട്ട് മാരക രോഗങ്ങളുണ്ടെന്ന കൃത്രിമ റിപ്പോര്‍ട്ടുകളുണ്ടാക്കി ആരോഗ്യ ഇന്‍ഷുറന്‍സിന്‍െറ പണം തട്ടിയെടുക്കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സ്വകാര്യ സ്ഥാപനത്തില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നയാളാണ് സംഭവം പുറത്തു കൊണ്ടുവന്നത്. പിഴതുകയുടെ 15 ശതമാനം ഇയാള്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
റിപ്പോര്‍ട്ട് പ്രകാരം ന്യൂജെഴ്സിയില്‍ ബൈസൗണ്ട് മെഡിക്കല്‍ സര്‍വിസ് ആന്‍ഡ് ഹാര്‍ട്ട് സൊലൂഷ്യന്‍സ് എന്ന സ്ഥാപനത്തിന്‍െറ ഉടമകളായ കിര്‍ത്തിഷ് പട്ടേലും നിതയും ആരോഗ്യ ഇന്‍ഷുറസ് കവറേജ് എടുത്തിരുന്നു. മൊബൈല്‍ ഡയഗ്നോസ്റ്റിക്സ് സംവിധാനവും നടത്തിയിരുന്ന ഇരുവരും ചേര്‍ന്ന് മെഡികെയറില്‍നിന്നും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നും കോടികളാണ് തട്ടിയെടുത്തത്. രോഗങ്ങളുടെ ടെസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം ഡോക്ടറര്‍മാരെ കൊണ്ട് വിശകലനം ചെയ്യിപ്പിക്കുന്നതും മറ്റ് ഡോക്ടര്‍മാര്‍ക്ക് റഫര്‍ ചെയ്യുന്നതും ബൈസൗണ്ട് തന്നെയായതിനാലാണ് തട്ടിപ്പ് പുറത്തറിയാതിരുന്നത്. 2008 ഒക്ടോബറിനും 2014 ജൂണിനുമിടയില്‍ ബൈസൗണ്ടില്‍ നടത്തിയ ടെസ്റ്റുകള്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നില്ളെന്ന് ഇരുവരും കോടതിക്ക് മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ നേടിയ 43 ലക്ഷം ഡോളര്‍ ബഹുനിലകെട്ടിടങ്ങളും ആഡംബര വാഹനങ്ങളും വാങ്ങാനായിരുന്നു ഇരുവരും ഉപയോഗിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.