ന്യൂഡല്‍ഹി: ആവശ്യത്തിന് ജഡ്ജിമാര്‍ ഇല്ലാത്ത സാഹചര്യത്തില്‍, രാജ്യത്തെ നാല് ഹൈകോടതികളിലേക്ക് റിട്ട. ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ആന്ധ്ര/തെലങ്കാന, മധ്യപ്രദേശ്, അലഹബാദ്, കൊല്‍ക്കത്ത എന്നീ നാല് ഹൈകോടതികളിലേക്കുള്ള 18 റിട്ട. ജഡ്ജിമാരൊയണ് സുപ്രീംകോടതി ശിപാര്‍ശ ചെയ്തത്. ഇവരുടെ പേരുവിവരങ്ങള്‍ ലഭിച്ചതായി കേന്ദ്രസര്‍ക്കാറും വ്യക്തമാക്കി. ജഡ്ജിമാരുടെ കുറവ് പരിഹരിക്കാന്‍ ഭരണഘടനയുടെ അസാധാരണ വകുപ്പ് ഉപയോഗിച്ചാണ് റിട്ട. ജഡ്ജിമാരെ നിയമിക്കാന്‍ ജുഡീഷ്യറിയും സര്‍ക്കാറും തീരുമാനിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ ഈ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചീഫ് ജസ്റ്റിസുമാരും വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല. ഏപ്രിലില്‍ കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡയായിരുന്നു. അദ്ദേഹത്തെ മാറ്റി രവിശങ്കര്‍ പ്രസാദ് ചുമതലയേറ്റ് ഏറെ കഴിഞ്ഞാണ് വിഷയം പരിഗണിച്ചത്. ഇതിനിടെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ജഡ്ജിമാരുടെ കുറവ് ചൂണ്ടിക്കാട്ടി പരസ്യപ്രസ്താവന നടത്തിയത് വിവാദവുമായി.
രാജ്യത്തെ 24 ഹൈകോടതികളിലായി 450 ജഡ്ജിമാരുടെ കുറവുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോടിക്കണക്കിന് കേസുകളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.