അഭിജിത്ത് ദീപ്കെ

സി.ജെ.പി ക്യാമ്പയിന് പിന്നാലെ വൻ പ്രഖ്യാപനം; രാജസ്ഥാനിൽ 12,500 കോടിയുടെ സ്കൂൾ നവീകരണം

ജയ്പൂർ: സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രാജസ്ഥാൻ സർക്കാർ 12,500 കോടിയുടെ മൂന്ന് വർഷത്തേക്കുള്ള വികസന പദ്ധതി പ്രഖ്യാപിച്ചു. സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിന് പിന്നാലെയാണ് പ്രഖ്യാപനം. ഇവരുടെ നേതൃത്വത്തിൽ സർക്കാർ സ്കൂളുകളിൽ നടത്തിയ പരിശോധനക്ക് കോൺഗ്രസ് നൽകിയ പിന്തുണയും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യവും പദ്ധതി പ്രഖ്യാപനത്തിന് പിന്നിലെ രാഷ്ടീയ സമ്മർദ്ദമെന്നാണ് കണക്ക് കൂട്ടൽ.

സർക്കാർ സ്കൂളുകളിൽ സന്ദർശനം നടത്തുന്നതിനും അവിടുത്തെ സാഹചര്യങ്ങൾ ചിത്രീകരിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. സന്ദർശനത്തിന് എത്തിയ സി.ജെ.പി പ്രവർത്തകരെ ആക്രമിച്ചെന്ന ആരോപണവും കോൺഗ്രസ് നിയമസഭയിൽ വിഷയം ഉന്നയിച്ചതും രാഷ്ട്രീയ സമ്മർദം വർധിപ്പിച്ചു.

പദ്ധതിയുടെ ഭാഗമായി 3,587 പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമിക്കാൻ 2,487.7 കോടി ചെലവഴിക്കും. 83,783 പുതിയ ക്ലാസ് മുറികൾക്കായി 8,378.3 കോടിയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ 22,589 സ്കൂളുകളിൽ പ്രധാന അറ്റകുറ്റപ്പണികൾ നടത്താൻ 1,129.5 കോടിയും 13,616 ശുചിമുറി സമുച്ചയങ്ങൾ നിർമിക്കാൻ 340.4 കോടിയും ചെലവഴിക്കും.

സ്കൂൾ വികസനവുമായി ബന്ധപ്പെട്ട 3,006 കോടിയിലധികം വരുന്ന പദ്ധതികൾ ഇതിനകം അനുമതി നേടിയിട്ടുണ്ടെന്നും വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു.

ഡിജിറ്റൽ വിദ്യാഭ്യാസത്തിനും പദ്ധതിയിൽ പ്രത്യേക പരിഗണനയുണ്ട്. 9,000 സ്മാർട്ട് ക്ലാസ് മുറികൾ, 7,000 ഐസിടി ലാബുകൾ, 80,000 ടാബ്‌ലെറ്റുകൾ എന്നിവ ഒരുക്കും. 2026 ഡിസംബറോടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിനായി 1,087 കോടി ചെലവഴിക്കാനാണ് പദ്ധതി.

2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലായി 1,219.9 കോടിയുടെ 3,364 പ്രധാന സ്കൂൾ നിർമാണ-അറ്റകുറ്റപ്പണി പദ്ധതികൾക്ക് അനുമതി നൽകിയതായും സർക്കാർ വ്യക്തമാക്കി. ഇതിൽ 614 പുതിയ സ്കൂൾ കെട്ടിടങ്ങളും 2,750 സ്കൂളുകളിലെ പ്രധാന അറ്റകുറ്റപ്പണികളും ഉൾപ്പെടുന്നു.

Tags:    
News Summary - Rajasthan Announces ₹12,500 Crore School Plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.