ലഖ്‌നോ: അനുവാദമില്ലാതെ ശോഭായാത്രയോ മതപരിപാടികളോ നടത്തരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. മതപരമായ പരിപാടികൾ നടത്തുമ്പോൾ സമാധാനവും സൗഹാർദവും നിലനിർത്തുമെന്ന് സംഘാടകർ സത്യവാങ്മൂലം നൽകണമെന്നും യു.പി സർക്കാർ പുറപ്പെടുവിപ്പിച്ച ഉത്തരവിൽ പറയുന്നു.
പരമ്പരാഗതമായ മതഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകുകയുള്ളൂ. പുതിയ പരിപാടികൾക്ക് അനുമതി നൽകുന്നത് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഓഫീസ് അറിയിച്ചു.
എല്ലാവർക്കും അവരുടേതായ ആരാധന രീതി പിന്തുടരാൻ സ്വാന്ത്ര്യമുണ്ടെന്ന് യോഗി ട്വീറ്റ് ചെയ്തു. ഉച്ചഭാഷിണി ഉപയോഗിക്കാമെന്നും എന്നാൽ, ശബ്ദം മറ്റുള്ളവർക്ക് അസൗകര്യമുണ്ടാകുന്ന തരത്തിലായിരിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഓരോ പൗരന്റെയും സുരക്ഷ സർക്കാറിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. വേണ്ട മുൻകരുതലുകളെടുത്ത് എല്ലാ ഉത്സവങ്ങളും സമാധാനത്തോടെയും സൗഹാർദത്തോടെയും നടത്തണം. പ്രലോഭനമുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. രാമനവമി, ഹനുമാൻ ജയന്തി ദിനാഘോഷങ്ങൾക്ക് പിന്നാലെ ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സാമുദായിക സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.