ലഖ്‌നോ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കോൺസ്റ്റബിളായ ഭർത്താവിനെ നാല് വയസ്സുകാരനായ മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ദുബാഗയിലാണ് സംഭവം. ഭാര്യ ബ്രിജേഷ് കുമാരി ജീവനൊടുക്കിയതായി ഭർത്താവ് റിങ്കു ഗൗതമാണ് ദുബാഗ സ്റ്റേഷൻ ഹൗസ് ഓഫിസറെ അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ്, മുറിയിലെ സിലീങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
എന്നാൽ, സ്ത്രീധനത്തിന്റെ പേരിൽ ഗൗതം മകളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഭാര്യാപിതാവ് ലതോരി റാം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ദമ്പതികളുടെ നാല് വയസ്സുകാരൻ മകന്‍റെ മൊഴിയാണ് നിർണായകമായത്. പിതാവ് മാതാവിനെ സോഫയിലേക്ക് തള്ളിയിട്ട് തല്ലുകയും കഴുത്തിൽ മുറുകെ പിടിച്ച് ബലമായി അമർത്തുകയും ചെയ്തെന്നും പിന്നീട് കെട്ടിയിട്ട് സീലിങ് ഫാനിൽ തൂക്കിയെന്നും കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കുട്ടിയുടെ മൊഴിക്ക് ബലം പകരുന്നതായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഒളിവിലായിരുന്ന കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്ത ശേഷമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നത്. ഏഴുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.