കാൺപൂർ: പൂണെയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടാക്കിയ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ സമാനനടപടിയുമായി കാൺപൂർ പൊലീസും. നഗരത്തിൽ സമാനരീതിയിൽ വാഹനാപകടമുണ്ടാക്കിയ പ്രമുഖ ഡോക്ടറുടെ മകനായ 15കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവൈനൽ ഹോമിലേക്ക് അയച്ചു.
2023 ഒക്ടോബറിലായിരുന്നു കാൺപൂരിൽ 15കാരൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചത്. കേസിൽ ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച പൊലീസ് 15കാരൻ മാർച്ചിലും സമാനമായ അപകടമുണ്ടാക്കിയെന്ന് അറിയിച്ചു.
ഒക്ടോബർ 23ന് അപകടത്തിന് പിന്നാലെ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐ.പി.സി 304ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്തു. പൂണെ സംഭവത്തിൽ ഉൾപ്പെട്ട കൗമാരക്കാരനെ ജാമ്യത്തിൽ വിട്ടതിനെ തുടർന്ന് വലിയ പ്രതിഷേധം ഉണ്ടാവുകയായിരുന്നു. പിന്നീട് ഇയാളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു.
ഈയടുത്താണ് കേസ് ശ്രദ്ധയിൽപ്പെട്ടതെന്ന് കാൺപൂർ പൊലീസ് കമീഷണർ അഖിൽ കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ വേഗത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഒരിക്കൽ അപകടമുണ്ടാക്കിയ കുട്ടി വീണ്ടും വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നത് ഗൗരവകരമായ കാര്യമാണ്. പൂണെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സമാനകേസുകളിൽ പുനഃപരിശോധന നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.