പുനീത്, 14000 കണ്ണുകളിൽ അങ്ങയെ കാണുന്നു; നടന്‍റെ മരണത്തെ തുടർന്ന് നേത്രദാനപ്പെരുമഴ

ആയിരക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ വിടവാങ്ങിയത് അടുത്തിടെയാണ്. രാവിലെ ജിമ്മിലെ വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായതിനെതുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രിയപ്പെട്ടവർ അപ്പു എന്ന് വിളിക്കുന്ന പുനീത് രാജ്കുമാറിെൻറ അന്ത്യം. ഏറ്റവും വലിയ മനുഷ്യ സ്നേഹിയായ നടന്‍റെ മരണത്തിൽ നെഞ്ച് പൊട്ടി മരിച്ചവർ നിരവധി.

പുനീതിന്‍റെ ഓർമകൾ നിലനിർത്താൻ അദ്ദേഹം തുടങ്ങിവെച്ച എല്ലാ കാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുകയാണ് ആരാധകർ. നടന്‍റെ മരണത്തിന് ശേഷം നടത്തിയ നേത്രദാന സമ്മത പത്ര കാമ്പയിനുകളിൽ ആയിരങ്ങളാണ് നേത്രദാനത്തിന് സമ്മതവുമായി എത്തിയിരിക്കുന്നത്. ഇതിനകം 7000 പേരാണ് മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാൻ സമ്മതവുമായി എത്തിയിരിക്കുന്നത്. മരണാനന്തരം പുനീതിന്‍റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ മാതാപിതാക്കളും മരണാനന്തരം കണ്ണുകൾ ദാനം ചെയ്തിരുന്നു. ഈ ഓർമകൾ നിലനിർത്താനാണ് നേത്രദാന ക്യാമ്പുകളുമായി ആരാധകർ ഒത്തുകൂടിയിരിക്കുന്നത്.


"കണ്ണുകൾ കത്തിക്കുന്നതിനോ കുഴിച്ചിടുന്നതിനോ പകരം കണ്ണുകൾ ദാനം ചെയ്യണമെന്ന് അദ്ദേഹം ആളുകളെ ഓർമ്മിപ്പിച്ചു, -ലയൺസ് ഇന്‍റർനാഷനൽ ഐ ബാങ്കിലെ മെഡിക്കൽ ഡയറക്ടർ രേഖ ഗ്യാൻചന്ദ് പറഞ്ഞു.

ധാരാളം ആളുകൾ സംഭാവന നൽകാൻ മുന്നോട്ട് വരുന്നത് ഞങ്ങൾ കാണുന്നു. അവർ കൂട്ടിച്ചേർത്തു. അടുത്തുള്ള നാരായണ നേത്രാലയ ആശുപത്രിയിൽ, വിനൈൽ പോസ്റ്ററുകളും ലഘുലേഖകളും രാജ്കുമാറിന്‍റെ പുഞ്ചിരിക്കുന്ന മുഖം കാണിച്ചു. ഒപ്പം വരാൻ പോകുന്ന ദാതാക്കളോട് കാഴ്ച സമ്മാനം നൽകണമെന്ന് അഭ്യർത്ഥിക്കുന്ന സന്ദേശവും പങ്കുവെച്ചിട്ടുണ്ട്. പുനീതിന്‍റെ മരണ ശേഷം അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാവണം, മരണപ്പെട്ടവരുടെ ബന്ധുക്കൾ നേത്രദാന സന്നദ്ധ അറിയിച്ചതായി ആശുപത്രികൾ പറയുന്നു. 126 നേത്രദാനങ്ങൾ നടന്നുകഴിഞ്ഞതായി ബാംഗ്ലൂരിലെ ക്ലിനിക് സാക്ഷ്യപ്പെടുത്തുന്നു.

ഇതിഹാസ നടൻ രാജ്കുമാറിന്‍റെ മകനായ പുനീത് രാജ്കുമാർ കന്നഡ ചലച്ചിത്ര ലോകത്തെ ഏറ്റവും തിരക്കുള്ള നായകനായിരുന്നു. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മെ നേരിട്ട് എത്തിയിരുന്നു.

അപ്പു എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. കന്നട സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിന്‍റെയും പര്‍വതാമ്മാ രാജ്കുമാറിന്‍റെയും അഞ്ചു മക്കളില്‍ ഇളയവനായി 1975 ലാണ് പുനീത് രാജ്കുമാര്‍ ജനിച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവിന്‍റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം രാജ്കുമാര്‍ നായകനായ ചിത്രങ്ങളില്‍ പുനീത് വേഷമിട്ടു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.

ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി നായകവേഷത്തിലെത്തിയത്.

അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തില്‍ വിജയകരമായ ചിത്രങ്ങളിലൂടെ സൂപ്പര്‍താരപദവിയിലെത്തി. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്.

അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നൂറോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്‌. 2012ല്‍ 'ഹു വാണ്ട്‌സ് ടു ബി എ മില്ല്യണര്‍' എന്ന ഗെയിം ഷോയുടെ കന്നഡ വേര്‍ഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷന്‍ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടി. വി ഷോകളില്‍ അവതാരകനായി തിളങ്ങി.

സന്തോഷ് അനന്ദ്രത്തിന്‍റെ യുവരത്‌ന എന്ന ചിത്രമാണ് പുനീതിന്‍റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മരണം. 

Tags:    
News Summary - Indian actor Puneeth Rajkumar’s death spurs eye donation pledges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.