ചെന്നൈ: ‘‘എന്‍െറ രാജ്യത്തിന്‍െറ പുരോഗതിക്കുവേണ്ടി ഞാന്‍ ക്യൂവില്‍ നില്‍ക്കുന്നു’’ എന്നായിരുന്നു സേലത്തെ ബി.ജെ.പി യുവജന വിഭാഗം സെക്രട്ടറിയായ ജെ.വി.ആര്‍. അരുണ്‍ നോട്ട് അസാധുവാക്കലിന് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ ശക്തമായി ന്യായീകരിച്ച അരുണില്‍നിന്ന് തമിഴ്നാട് പൊലീസ് ശനിയാഴ്ച പിടിച്ചെടുത്തത് 20.55 ലക്ഷം രൂപയുടെ അനധികൃത പണം. കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണം പിടികൂടിയത്.
ഇതില്‍ 2000 രൂപയുടെ 926 നോട്ടുകളുമുണ്ടായിരുന്നു. 100 രൂപയുടെ 1530 നോട്ടുകളും 50 രൂപയുടെ 1000 നോട്ടുകളുമാണ് അരുണില്‍നിന്ന് കണ്ടെടുത്തത്. പണത്തിന്‍െറ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം തയാറായില്ല. പൊലീസ് പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കനത്ത നോട്ടുക്ഷാമം തുടരുന്നതിനിടെ, ഇത്രയധികം 2000 രൂപ നോട്ടുകളെങ്ങനെ ഇയാള്‍ക്ക് കിട്ടിയെന്നത് സംബന്ധിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, ബി.ജെ.പി അരുണിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി അറിയിച്ചു. എന്നാല്‍, അരുണിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വക്താവ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.