ചെന്നൈ: തമിഴകത്തിന്‍െറ അമ്മയായിരുന്നു ജയലളിതയെങ്കില്‍ അവരുടെ ഉപദേശകന്‍െറ റോളായിരുന്നു ചോ രാമസ്വാമി എന്ന ശ്രീനിവാസ അയ്യര്‍ രാമസ്വാമിക്ക്. ജയലളിത ചികിത്സയിലായിരുന്ന അതേ അപ്പോളോ ആശുപത്രിയില്‍ നവംബര്‍ 29 മുതല്‍ ചോ രാമസ്വാമിയും ചികിത്സയിലായിരുന്നു. ജയലളിത മരണത്തിനു കീഴടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ചോയുടെ നിശ്ചലമായ ശരീരവും അതേ ആശുപത്രി കവാടത്തിലൂടെ അന്ത്യവിശ്രമത്തിനായി പുറപ്പെട്ടത് ആകസ്മികം. ജയലളിതയുടെ ശവസംസ്കാര വാര്‍ത്തകള്‍ ടെലിവിഷനില്‍ 82കാരനായ അദ്ദേഹം കണ്ടിരുന്നതായി ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി.
സിനിമയില്‍നിന്ന് വിട്ട് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായി പ്രവേശിക്കുന്നതിനു മുമ്പുള്ള 70കളുടെ അന്ത്യത്തില്‍ ജയലളിത എഴുത്തുകാരി എന്ന നിലയിലും അറിയപ്പെട്ടിരുന്നു. ചോ രാമസ്വാമിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന ‘തുഗ്ളക്ക്’ മാഗസിനിലായിരുന്നു ജയലളിത ഏറെയും എഴുതിയിരുന്നത്. രാഷ്ട്രീയത്തിലെ പല നിര്‍ണായക ഘട്ടങ്ങളിലും ജയക്ക് ഉപദേശങ്ങള്‍ നല്‍കിയിരുന്നത് ചോ ആയിരുന്നു. നാടകകൃത്ത്, സിനിമ തിരക്കഥാകൃത്ത്, ഹാസ്യതാരം, അഭിഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.
രാമസ്വാമി വിവിധ പാര്‍ട്ടികളിലെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, ചന്ദ്രശേഖര്‍, മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണ്‍, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കെ.കാമരാജ്, എം. കരുണാനിധി, ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി തുടങ്ങിയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി സ്ഥാനത്തിനായി പ്രചാരണം നടത്തി. രാജ് ഗുരു എന്നാണ് മോദി ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. രാമസ്വാമിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അസുഖബാധിതനായി വിശ്രമിച്ച സമയത്ത് മോദി
നേരിട്ടത്തെി ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. അഭിഭാഷകനായാണ് ജീവിതം തുടങ്ങിയത്. സ്വകാര്യ കമ്പനിയില്‍ നിയമോപദേശകനായി ജോലിനോക്കവെയാണ് നാടക- സിനിമ നടനാകുന്നത്. 200ഓളം സിനിമകളില്‍ അഭിനയിച്ചു. 23 നാടകങ്ങള്‍ക്കും 14 സിനിമകള്‍ക്കും തിരക്കഥ എഴുതി. നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നിരവധി ടി.വി സീരിയലുകള്‍ക്കായി തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു. ചിലതില്‍ അഭിനയിക്കുകയും ചെയ്തു.
‘മുഹമ്മദ് ബിന്‍ തുഗ്ളക്ക്’ എന്ന നാടകത്തിനായി ഒരുക്കിയ തിരക്കഥയില്‍നിന്നാണ് മാസികക്ക് ‘തുഗ്ളക്ക്’ എന്ന പേര് കണ്ടത്തെുന്നത്. ‘പെട്രാല്‍ ദാന്‍ പിള്ളയാ’ എന്ന നാടകത്തില്‍ ബൈക്ക് മെക്കാനിക്കായി പ്രവര്‍ത്തിച്ചു. ഇത് പിന്നീട് സിനിമയായപ്പോള്‍ എം.ജി.ആറിന്‍െറ നിര്‍ദേശപ്രകാരം നടനായും വെള്ളിത്തിരയില്‍ എത്തി. തെന്‍ മൊഴിയാല്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രമായ ‘ചോ’ പിന്നീട് പേരിനൊപ്പം ചേര്‍ത്തു. എം.ജി.ആറിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.