ന്യൂഡൽഹി: സുരക്ഷസേനക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം മേഘാലയയിൽനിന്ന് പൂർണമായും അരുണാചൽപ്രദേശിൽനിന്ന് ഭാഗികമായും പിൻവലിച്ചു. മേഖലയിലെ സുരക്ഷാ അന്തരീക്ഷം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് അറിയിച്ചു. ഏപ്രിൽ ഒന്നുമുതലാണ് ഇതിന് പ്രാബല്യം. അരുണാചലിൽ അസമുമായി അതിർത്തി പങ്കിടുന്ന എട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലും മ്യാന്മറുമായി അതിർത്തി പങ്കിടുന്ന മൂന്ന് ജില്ലകളിലുമായാണ് നിയമം പരിമിതപ്പെടുത്തിയത്. ഇവിടെ ആറു മാസംകൂടി തുടരും.
ത്രിപുര, മിസോറം എന്നിവിടങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ പൂർണമായും തുടച്ചുനീക്കാനായെന്നും അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഗണ്യമായി കുറക്കാനായെന്നും സൈനിക ഇൻറലിജൻസ് വിഭാഗം വിലയിരുത്തിയതായി ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. അഫ്സ്പയിലെ വ്യവസ്ഥകൾ മയപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ആഹിർ മാർച്ച് 20ന് ലോക്സഭയിൽ അറിയിച്ചിരുന്നു. എന്നാൽ, 1990ലെ ആംഡ് ഫോഴ്സസ് (ജമ്മു-കശ്മീർ) സ്പെഷൽ പവേഴ്സ് ആക്ട് പിൻവലിക്കാൻ നിർദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഗാലാൻഡിലെ തീവ്രവാദ വിഭാഗമായ എൻ.എസ്.സി.എൻ-െഎ.എമ്മുമായി (നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഒാഫ് നാഗാലാൻഡ്) സർക്കാർ 2015ൽ സമാധാന കരാർ ഒപ്പുവെച്ചെങ്കിലും സംസ്ഥാനത്ത് ഇതുവരെ നിയമം പിൻവലിച്ചിട്ടില്ല. അസമിൽ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രം സംസ്ഥാനത്തിന് നൽകിയിരിക്കുകയാണ്.
എന്താണ് അഫ്സ്പ
അറിയിപ്പ് കൂടാതെ ആരെയും എവിടെവെച്ചും അറസ്റ്റ് ചെയ്യാനും വിചാരണകൂടാതെ തടങ്കലിൽ വെക്കാനും സുരക്ഷസേനക്ക് അധികാരം നൽകുന്നതാണ് 1958ലെ ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട് (അഫ്സ്പ). നാഗാലാൻഡിൽ മുഴുവൻ പ്രദേശത്തും അസം, മണിപ്പൂർ (ഇംഫാലിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലൊഴികെ), അരുണാചൽപ്രദേശ് എന്നിവിടങ്ങളിലുമാണ് നിയമം പ്രാബല്യത്തിലുള്ളത്. 2015ൽ ത്രിപുരയിൽ നിയമം പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.