ലോകത്താകെ 14 എണ്ണം, അതിൽ ഒന്ന് ഇന്ത്യയിലും; പോർഷെ സ്റ്റുഡിയൊ തുറന്നു

വാഹനം വാങ്ങുകയെന്ന ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സംവിധാനം അവതരിപ്പിച്ച് പോർഷെ. പുതിയ ഷോറൂം ഫോർമാറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റുഡിയോ ആണ് ഇന്ത്യയിലും തുറന്നത്. ഇതുവരെ പോർഷെ സെന്‍ററുകൾ എന്നറിയപ്പെടുന്ന കേന്ദ്രങ്ങൾ വഴിയാണ് കമ്പനി കാറുകൾ വിറ്റിരുന്നത്. അതിനെയാണ് പോർഷെ സ്റ്റുഡിയോ എന്ന പുതിയ രീതിയിൽ അവതരിപ്പിക്കുന്നത്.


ലോകത്താകെ 14 പോർഷെ സ്റ്റുഡിയോകളാണ് ഉള്ളത്. അതിൽ ഒരെണ്ണമാണ് ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് കൂടുതൽ ശാന്തമായ അന്തരീക്ഷം നൽകാനും വാഹനങ്ങൾ കോൺഫിഗർ ചെയ്യുന്നതിനുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പ്രദാനം ചെയ്യാനുമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് കമ്പനിവൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യത്ത് ആറ് പോർഷെ സെന്‍ററുകളാണ് ഉള്ളത്. കേരളത്തിൽ കൊച്ചിയിലാണ് പോർഷെ സെന്‍റർ പ്രവർത്തിക്കുന്നത്.


സവിശേഷതകൾ

രണ്ട് കാർ ഡിസ്‌പ്ലേ ഏരിയയും ഉപഭോക്തൃ ലോഞ്ചുമാണ് പോർഷെ സ്റ്റുഡിയോയിൽ ഉള്ളത്. ബ്രാൻഡിന്‍റെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നീണ്ടനിര സ്റ്റുഡിയോയിൽ പ്രദർശിപ്പിക്കും. കമ്പനിയുടെ ഇൻ-ഹൗസ് കസ്റ്റമൈസേഷൻ ഡിവിഷനായ എക്സ്ക്ലൂസീവ് സ്റ്റുഡിയോയിൽ സവിശേഷമായി അവതരിപ്പിച്ചിട്ടുണ്ട്. അലോയ് വീൽ ഡിസൈനുകൾ, വ്യക്തിഗത വാഹന കീകൾ, സ്പോർട്ടി എക്‌സ്‌ഹോസ്റ്റ്-ടിപ്പുകൾ, വിവിധ ക്യാബിൻ ട്രിമ്മുകൾ എന്നിവ പ്രദർശിപ്പിക്കും.


ഉപഭോക്താക്കൾ‌ക്ക് വാഹനങ്ങൾ‌ വേണ്ടവിധതിൽ കസ്റ്റമൈസേഷൻ ചെയ്യുന്നതിന് വലിയ ടച്ച് ഡിസ്‌പ്ലേയാണ് പുതിയ ഷോറൂമിന്‍റെ മറ്റൊരു സവിശേഷത. ബോഡി കളർ, അലോയ് വീലുകൾ, സസ്പെൻഷൻ, ബ്രേക്കുകൾ, അപ്ഹോൾസ്റ്ററി, ക്യാബിൻ ട്രിമ്മിങ്സ് തുടങ്ങി സീറ്റ് ബെൽറ്റുകളുടെ നിറം, ഇൻസ്ട്രുമെന്‍റ് ഡയൽ എന്നിവപോലുള്ള വിശദാംശങ്ങൾ വരെ തിരഞ്ഞെടുക്കുന്നതിന് പോർഷെ സ്റ്റുഡിയോ സഹായിക്കും.


പോർഷെയുടെ വൈദ്യുത സ്പോർട്സ് കാറായ ടെയ്‌കാനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന സമയത്താണ് പോർഷെ സ്റ്റുഡിയോ എന്ന ആശയം കൊണ്ടുവന്നത്. 718, 911 സ്‌പോർട്‌സ് കാറുകൾ, പനമേര മക്കാൻ, കയേൻ, കയേൻ കൂപ്പെ എസ്‌യുവികൾ എന്നിവയാണ് പോർഷെയുടെ ഇന്ത്യ പോർട്ട്‌ഫോളിയോയുടെ ഭാഗമായ മറ്റ് മോഡലുകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.