മജ്ജ മാറ്റിവച്ചപ്പോൾ എയിഡ്സ് ഭേദമായി; എച്ച്.ഐ.വിക്കെതിരായ പോരാട്ടത്തിൽ പുതു പ്രതീക്ഷയെന്ന് ശാസ്ത്രലോകം

മനുഷ്യന് ഇനിയും പിടിതരാത്ത രോഗകാരികളിൽ ഒന്നാണ് എച്ച്.ഐ.വി അഥവാ ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്. എയിഡ്സ് എന്ന മാരക രോഗത്തിന് കാരണക്കാരനാണ് എച്ച്.ഐ.വി. നിലവിൽ വൈദ്യശാസ്ത്ര രംഗത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നത് എയിഡ്സിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ്. ഈ രംഗത്ത് പ്രതീക്ഷ നൽകുന്ന ഗവേഷണ വിവരങ്ങളിൽ ഒന്ന് പുറത്തുവന്നിരിക്കുകയാണിപ്പോൾ. അസ്ഥിയിലെ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ രോഗിക്ക് എച്ച്ഐവി രോഗം ഭേദമായതായാണ് റിപ്പോര്‍ട്ട്. ഡെന്‍വറില്‍ നടന്ന റെട്രോവൈറസ് ഓണ്‍ ഓപ്പര്‍ച്യൂനിസ്റ്റിക് ആന്റ് ഇന്‍ഫെക്ഷന്‍സ് കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.


മജ്ജ മാറ്റിവെക്കലിന് ശേഷം എച്ച്ഐവി ഭേദാമാകുന്ന ആദ്യത്തെ സ്ത്രീയും മൂന്നാമത്തെ വ്യക്തിയുമാണിവരെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയിൽ ലുക്കീമിയ ബാധിതയായ 64 വയസുള്ള സ്ത്രീയിലാണ് മജ്ജമാറ്റിവച്ചതോടെ എയിഡ്സ് ഇല്ലാതായത്. 14 മാസമായി ഇവർ ചികിത്സയില്‍ തുടരുകയാണ്. മജ്ജയില്‍ കാണപ്പെടുന്ന അര്‍ബുധ രോഗമായ അക്യൂട്ട് മൈലോയ്ഡ് ലുക്കിമിയ ബാധിച്ച് സ്ത്രീയ്ക്കാണ് മറ്റൊരാളില്‍ നിന്ന് മജ്ജ മാറ്റിവെച്ചത്. എയിഡ്സിന് നൽകുന്ന ചികിത്സയായ ആന്റിറെട്രോ വൈറല്‍ തെറാപ്പി ഇല്ലാതെയാണ് ഇവര്‍ക്ക് എച്ച്ഐവി ഭേദമായതെന്ന് ഇന്റര്‍നാഷണല്‍ എയ്ഡ്‌സ് സൊസൈറ്റിയുടെ പ്രസിഡന്റ് ഷാരോണ്‍ ലെവിൻ പ്രസ്താവനയില്‍ പറഞ്ഞു.

കാലിഫോര്‍ണിയ, ലോസ് ഐഞ്ചല്‍സ് യൂനിവേഴ്സിറ്റിയിലെ ഡോ. ഇവോണ്‍ ബ്രൈസണ്‍, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഡോ.ഡെബോറ പെര്‍സൗഡര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പഠനത്തിന്റെ ഭാഗമായാണ് കണ്ടെത്തല്‍. അര്‍ബുദമോ മറ്റ് ഗുരുതര രോഗങ്ങള്‍ക്കോ അസ്ഥിമജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന 25 പേരിലാണ് പഠനം നടത്തിയത്. ക്യാന്‍സര്‍ ചികിത്സയില്‍ കോശങ്ങളെ നശിപ്പിക്കാന്‍ ആദ്യം കീമോതെറാപ്പി ചെയ്യുന്നു. തുടര്‍ന്ന് സ്റ്റെം സെല്ലുകള്‍ മാറ്റിസ്ഥാപിക്കുന്നു. ഇത്തരക്കാരില്‍ എച്ച്ഐവിയെ പ്രതിരോധിക്കാനുള്ള പ്രതിരോധ സംവിധാനം ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.


കൂടുതല്‍ പേരിലേക്ക് ചികിത്സ എത്തിക്കാനാണ് ശ്രമങ്ങളും ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. എച്ച്‌ഐവി ബാധിതരായ ഭൂരിഭാഗം ആളുകളെയും സുഖപ്പെടുത്തുന്നതിന് മജ്ജ മാറ്റിവയ്ക്കൽ പ്രായോഗികമല്ലെങ്കിലും പുതിയ കണ്ടെത്തൽ എയിഡ്സ് ചികിത്സയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.


Tags:    
News Summary - Woman cured of HIV after stem cell transplant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.