തൃശൂർ: ജില്ലയിൽ പകർച്ചപ്പനിക്കും വയറിളക്കത്തിനും പിന്നാലെ കുട്ടികളിൽ തക്കാളിപ്പനിയും വർധിക്കുന്നു. ജില്ലയിൽ ഇരുനൂറോളം കുട്ടികൾക്ക് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഒന്നു മുതൽ അഞ്ചുവരെ വയസ്സുള്ള കുട്ടികളിലാണ് കൂടുതലായി രോഗം റിപ്പോർട്ട് ചെയ്യുന്നത്. എൽ.കെ.ജി, യു.കെ.ജി, ഒന്ന് തുടങ്ങിയ ക്ലാസുകളിൽ പല സ്കൂളുകളിലും തക്കാളിപ്പനിയെ തുടർന്ന് ഹാജർനില കുറവാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ ചുവപ്പ് നിറത്തിൽ തുടുത്തുവരുകയാണ് മുഖ്യ രോഗ ലക്ഷണം. ചൊറിച്ചിൽ, ചർമത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജലീകരണം എന്നിവയാണ് ഇതര ലക്ഷണങ്ങൾ. ഇതിന് പുറമെ കുട്ടികളിൽ ഒരാഴ്ചയോളം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. പനി മാറിയാലും അനുബന്ധ പ്രശ്നങ്ങളും ഏറെയാണ്.
അതേസമയം, പകർച്ചപ്പനിക്കും ശമനമില്ല. സർക്കാർ -സ്വകാര്യ ആശുപത്രികളിലും പനിയുമായി എത്തുന്നവരുടെ എണ്ണം പ്രതിദിനം കൂടുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലും പനി ചികിത്സക്കായി എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. മഴ ശക്തമായിട്ടില്ലെങ്കിലും പകർച്ചവ്യാധികൾ ജില്ലയിൽ കൂടിവരുകയാണ്. നാലു ദിവസത്തോളം നീണ്ടുനിൽക്കുന്ന പനിക്ക് പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിക്കുന്നുണ്ട്. അതേസമയം, ശക്തമായ ശരീര വേദനയും തലവേദനയും പനിയും അടക്കം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
പനി മാറിയാലും ശരീരം വേദന, തലവേദന എന്നിവക്ക് പൂർണ ശമനം ലഭിക്കുന്നില്ല. ശക്തമായ ചുമ, കഫം, ജലദോഷം എന്നിവയുടെ ബുദ്ധിമുട്ടും അനുബന്ധമായുണ്ട്. ഇടക്കിടെ മഴയും പിന്നാലെ ശക്തമായ വെയിലും അടക്കം കാലാവസ്ഥയിൽ ഉണ്ടാവുന്ന പ്രകട മാറ്റമാണ് പനിയുടെ സാരമായ വകഭേദത്തിന് കാരണമായി പറയുന്നത്. മുപ്പതോളം എലിപ്പനി കേസുകളും അമ്പതോളം ഡെങ്കിപ്പനി കേസുകളും ഇതിനകം ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.
പകർച്ചവ്യാധി: കണക്ക് നൽകാതെ ആരോഗ്യ വകുപ്പ്
തൃശൂർ: ജില്ലയിൽ പകർച്ചവ്യാധികൾ വ്യാപിക്കുമ്പോൾ ഇടക്കിടെ ബോധവത്കരണ കുറിപ്പ് നൽകുകയല്ലാതെ പനിയടക്കം രോഗങ്ങളുടെ കണക്ക് നൽകാൻ ജില്ല ആരോഗ്യ വകുപ്പ് തയാറല്ല. നേരത്തേ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിച്ച വിവരങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നുമില്ല.
ജില്ല മെഡിക്കൽ ഓഫിസർ ഇല്ലാത്ത സാഹചര്യത്തിൽ കാര്യങ്ങൾ കുഴയുകയാണ്. ജനത്തിന് വിവരങ്ങൾ നൽകാൻ മാധ്യമപ്രവർത്തകർ വിളിച്ചാൽ ബന്ധപ്പെട്ടവർ ഫോൺ എടുക്കുന്നില്ല. സംസ്ഥാന ആരോഗ്യ മന്ത്രാലയം നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ നൽകാത്തതെന്നാണ് വിശദീകരണം. അതേസമയം, നേരത്തേ മുഴുവൻ അസുഖങ്ങളുടെയും പ്രതിദിന കണക്ക് കൃത്യമായി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.