കണ്ണൂർ: പേവിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്നും പേവിഷ ബാധക്കുള്ള വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരി (ആരോഗ്യം) അറിയിച്ചു.
വളർത്തുമൃഗങ്ങളുടെയോ തെരുവുനായ്ക്കളുടെയോ കടിയോ മാന്തലോ ഏറ്റാൽ ആ ഭാഗം സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് പൈപ്പ് തുറന്നുവെച്ച് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കണം. മുറിവുള്ള ഭാഗം നന്നായി കഴുകിയതിനു ശേഷം, പേവിഷ ബാധക്കുള്ള വാക്സിൻ ലഭ്യമാകുന്ന ഏറ്റവും അടുത്ത ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിക്കണം.
വളർത്തുമൃഗങ്ങളുടെയോ മറ്റോ കടിയോ മാന്തലോ ഏറ്റാൽ വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച മാർഗനിർദേശം ലഭിക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. മറ്റ് അഭിപ്രായങ്ങൾ സ്വീകരിക്കരുത്. വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച മാർഗനിർദേശവും വാക്സിൻ ആവശ്യമെങ്കിൽ അവയും ആശുപത്രികളിൽനിന്ന് ലഭിക്കും.
പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ വളരെയേറെ സുരക്ഷിതവും ജീവൻ രക്ഷിക്കുന്നതുമാണ്. ചെറിയ കുട്ടികളെ വളർത്തുമൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ ചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് പറയാൻ പറയണം. കുട്ടികൾ മൃഗങ്ങളുമായി ഇടപഴകുന്ന ശീലം പരമാവധി കുറക്കണം.
വളർത്തുമൃഗങ്ങൾക്ക് പേവിഷ ബാധക്കെതിരെയുള്ള വാക്സിനേഷൻ എടുക്കാൻ ഉടമസ്ഥർ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.