ന്യൂഡൽഹി: രാജ്യത്തെ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ജനനി' കേന്ദ്ര സർക്കാർ പുറത്തിറക്കി. ഗർഭധാരണം മുതൽ പ്രസവം വരെയും, അതിനുശേഷമുള്ള ശിശുപരിചരണവും കൃത്യമായി നിരീക്ഷിക്കാനും അമ്മക്കും കുഞ്ഞിനും അർഹമായ ചികിത്സ ലഭിക്കാതെ പോകില്ലെന്ന് ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത ക്യു.ആർ കോഡ് അടങ്ങിയ ഡിജിറ്റൽ ഹെൽത്ത് കാർഡാണ്. ഇതിലൂടെ ഡോക്ടർമാർക്ക് രോഗിയുടെ ചികിത്സാ വിവരങ്ങൾ ഉടനടി ലഭ്യമാകും. ഗർഭിണികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറിയാലും ഈ കാർഡ് ഉപയോഗിച്ച് ചികിത്സാ തുടർച്ച ഉറപ്പാക്കാം. ഗർഭകാല പരിശോധനകൾ, പ്രസവം, പ്രസവാനന്തര ശുശ്രൂഷകൾ, നവജാതശിശുക്കളുടെ പരിചരണം, കുടുംബസൂത്രണം എന്നിവയെല്ലാം ഒരൊറ്റ ശൃംഖലയിൽ ബന്ധിപ്പിക്കും.
പഴയ ആർ.സി.എച്ച് (RCH) പോർട്ടലിന്റെ പരിഷ്കരിച്ച പതിപ്പായ ജനനി തത്സമയ വിവരങ്ങൾ നൽകുകയും കൃത്യസമയത്ത് ഇടപെടലുകൾ നടത്താൻ സഹായിക്കുകയും ചെയ്യും. കൃത്യസമയത്തുള്ള പരിശോധനകൾ, പ്രതിരോധ കുത്തിവെപ്പുകൾ എന്നിവ വിട്ടുപോകാതിരിക്കാൻ മൊബൈൽ ഫോണിലൂടെ അലർട്ടുകൾ ലഭിക്കും. സങ്കീർണ്ണമായ ഗർഭാവസ്ഥകൾ മുൻകൂട്ടി കണ്ടെത്താനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ഇത് സഹായിക്കും.
പ്രതിരോധ കുത്തിവയ്പ്പുകൾക്കായുള്ള യു-വിൻ, പോഷകാഹാര പദ്ധതിയായ 'പോഷൻ' (POSHAN) എന്നിവയുമായി ജനനിയെ ബന്ധിപ്പിച്ചിട്ടുണ്ട്. ആധാർ, ആഭ (ABHA) ഐ.ഡി അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ഗർഭിണികൾക്ക് ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ സ്വയം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇതുവരെ 1.34 കോടി ഗുണഭോക്താക്കൾ പദ്ധതിയിൽ ചേർന്നു കഴിഞ്ഞു. ഇതിൽ 30 ലക്ഷത്തിലധികം ഗർഭിണികൾ ഉൾപ്പെടുന്നു.
മാതൃ-ശിശു മരണനിരക്ക് കുറക്കുന്നതിനും അവസാനത്തെ ആൾക്കും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ഈ ഡിജിറ്റൽ സംവിധാനം വഴിത്തിരിവാകുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, രോഗികളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കർശനമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.