തിരുവനന്തപുരം: കേരളവും കോവിഡിനൊപ്പം ജീവിക്കുകയാണെങ്കിലും കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇപ്പോഴും ഒട്ടും കുറവില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ അതായത്, ആഗസ്റ്റ് ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 119 കോവിഡ് മരണങ്ങളാണ്. 12,897 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 8.76 ആണ്. ഇതു ഗുരുതര സാഹചര്യമാണെന്നും പ്രതിരോധ മാർഗങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് നിർദേശം നൽകിയിട്ടുണ്ട്. കേരളം മുഴുവൻ പനിച്ചും ചുമച്ചും മുന്നോട്ടുപോകുന്ന ഈ സാഹചര്യത്തിൽ പരിശോധിക്കുന്ന മിക്കവരും കോവിഡ് പോസിറ്റിവാണ്.
എന്നാൽ, ആനുപാതികമായി പരിശോധനകൾ ഒരിടത്തും നടക്കുന്നില്ല. പനിയും ജലദോഷവും ചുമയുമായി എത്തുന്നവരെ കോവിഡ് പരിശോധനക്ക് ശിപാർശ ചെയ്യുന്നതും വിരളമായി. മരണങ്ങൾ വർധിക്കാനും കോവിഡ് വ്യാപകമാകാനും ഇതു കാരണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഇതുവരെയുള്ള കോവിഡ് മരണങ്ങൾ മുക്കാൽ ലക്ഷത്തിലേക്ക് അടുക്കുകയാണ്.
മിക്ക വീടുകളിലും ഇപ്പോൾ പനിബാധിതരുണ്ട്. രോഗം മാറിയാൽ പോലും നീളുന്ന ചുമയും അസ്വസ്ഥതകളും കാരണം പ്രയാസപ്പെടുകയാണ് പലരും. എന്താണ് ഇപ്പോൾ പകരുന്ന രോഗമെന്നത് ആരോഗ്യവകുപ്പും വ്യക്തത വരുത്തിയിട്ടില്ല. ഇപ്പോൾ പകരുന്നത് കോവിഡ് ഒമിക്രോൺ വകഭേദം തന്നെയെന്നും അതിന് ജനിതകമാറ്റം വന്നിട്ടില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു. എന്നാൽ എത്രപേർക്ക് കേരളത്തിൽ ഒമിക്രോൺ ബാധിച്ചു എന്നതിന് ആരോഗ്യവകുപ്പിൽ ഒരുകണക്കും ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.