കാൻസറിനെ കാൻസർ കൊണ്ട് തടുക്കാം; അർബുദ ചികിത്സക്ക് വാക്സിൻ ഫലപ്രദമെന്ന് കണ്ടെത്തി ഗവേഷകർ

കാൻസർ കോശങ്ങൾക്കെതിരേ പ്രവർത്തിക്കാൻ കാൻസർ കോശ​ങ്ങളെത്തന്നെ പ്രാപ്തമാക്കുന്ന നിർണായക കണ്ടുപിടിത്തവുമായി ഗവേഷകർ. മസ്തിഷ്ക കാൻസറിനെ പ്രതിരോധിക്കാൻ അമേരിക്കയിലെ ശാസ്ത്രജ്ഞരാണ് വാക്സിൻ വികസിപ്പിച്ചത്. അർബുദ ചികിത്സാരംഗത്തു പുത്തൻ പ്രതീക്ഷകൾ നൽകുന്ന ഗവേഷണ ഫലമാണ് ബ്രിഗാം വനിതാ ആശുപത്രിയിലെ എം.എസ് പിഎച്ച്ഡി ഡോക്ടർ ആയ ഖാലിദ് ഷായും സംഘവും കണ്ടെത്തിയിരിക്കുന്നത്. സെൽ തെറാപ്പിയിലൂടെ അർബുദ കോശങ്ങളെ മസ്തിഷ്കാർബുദത്തിനെതിരെ പ്രവർത്തിപ്പിക്കുകയാണ് വാക്‌സിൻ ചെയ്യുന്നത്.

‘ഞങ്ങളുടെ ടീം ഒരു ലളിതമായ ഒരു ആശയമാണ് പ്രാവർത്തികമാക്കാൻ ശ്രമിച്ചത്. കാൻസർ കോശങ്ങൾ എടുത്ത് അവയെ കാൻസർ കൊലയാളികളും വാക്സിനുകളുമാക്കി മാറ്റുകയാണ് ചെയ്തത്’-സെന്റർ ഫോർ സ്റ്റെം സെൽ ആൻഡ് ട്രാൻസ്ലേഷണൽ ഇമ്മ്യൂണോതെറാപ്പി ഡയറക്ടറും ന്യൂറോ സർജറി വകുപ്പിലെ ഗവേഷണ വിഭാഗം വൈസ് ചെയർമാനുമായ ഖാലിദ് ഷാ പറഞ്ഞു.

‘ജീൻ എഞ്ചിനീയറിങ് ഉപയോഗിച്ച്, ട്യൂമർ കോശങ്ങളെ പരിവർത്തിപ്പിക്കുകയും അതുവഴി കാൻസർ കോശങ്ങളെ നശിപ്പിക്കാൻ അവയെ പ്രാപ്തമാക്കുകയുമാണ് ചെയ്തത്. കാൻസർ തടയാനും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതിനുമായി ഞങ്ങൾ കാൻസർ കോശങ്ങളെ പുനർനിർമ്മിക്കുകയാണ് ചെയ്യുന്നത്’-അദ്ദേഹം പറഞ്ഞു.

വാക്സിനിലൂടെ മസ്തിഷ്കത്തിലെ ട്യൂമർ ഇല്ലാതാക്കാകുകയും ശരീരത്തിന് ദീർഘകാലത്തെ പ്രതിരോധശക്തി നൽകുകയും ചെയ്യും. കൂടാതെ ഭാവിയിൽ മസ്തിഷ്കാർബുദത്തെ പ്രതിരോധിക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. അതിതീവ്ര മസ്തിഷ്കാർബുദമായ ഗ്ലിയോബ്ലാസ്‌റ്റോമ ബാധിച്ച എലിയിൽ നടത്തിയ പരീക്ഷണം പൂർണ വിജയം ആയെന്നു ശാസ്ത്രജ്ഞർ അറിയിച്ചു. ശാസ്ത്ര ജേർണൽ ആയ സയൻസ് ട്രാൻസ്ലേഷണൽ മെഡിസിൻ മാസികയിലാണ് ഗവേഷണ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

പതിവ് രീതിക്ക് വ്യത്യസ്തമായി മൃത കോശങ്ങൾക്ക് പകരം സജീവ അർബുദ കോശങ്ങളെ ഉപയോഗിച്ചാണ് ഷായും സംഘവും ഗവേഷണം നടത്തിയത്. അർബുദ കോശങ്ങൾ സഹ കോശങ്ങളെ കണ്ടെത്താൻ മസ്തിഷ്കത്തിലൂടെ ദീർഘദൂരം സഞ്ചരിക്കും. ഈ സവിശേഷതയെ പ്രയോജനപ്പെടുത്തിയാണ് സിർഐഎസ്‌പി ആർ സി എ എസ്‌ 9 എന്ന ടൂൾ ഉപയോഗിച്ചു അർബുദ കോശങ്ങളെ ആന്റി സെൽ ആക്കി മാറ്റിയത്. കൂടാതെ അർബുദ കോശങ്ങൾക്ക് ചുറ്റുമായി രണ്ട് പാളികൾ ഉള്ള സുരക്ഷാ കവചവും നിർമിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ആന്റി സെൽ ആക്കിയ അർബുദ കോശങ്ങളെ ഇല്ലാതാക്കാനും ഇതുവഴി സാധിക്കും.

മറ്റ് അർബുദങ്ങൾ ബാധിച്ച എലികളിലും സമാന വാക്‌സിൻ ഉപയോഗിച്ചു പരീക്ഷണം നടത്തി. കാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവമായി മാറിയ ബേസ് എഡിറ്റിങ് സാങ്കേതികവിദ്യയെക്കുറിച്ച് അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. ലണ്ടണ്‍ ഗ്രേറ്റ് ഓര്‍മന്‍ഡ് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഈ സാങ്കേതിക വിദ്യയിലൂടെ കാൻസർ ബാധിതയായ പതിമൂന്നൂകാരിയെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്.

ബയോളജിക്കല്‍ എഞ്ചീനിയറിങിലൂടെ ബേസ് എഡിറ്റിങ് എന്ന സാങ്കേതിക വിദ്യയുപയോഗിച്ച് കണ്ടെത്തിയ ചികിത്സാ രീതിയാണ് അലീസ എന്ന പെണ്‍കുട്ടിയുടെ രക്താർബുദ ചികിത്സയ്ക്ക് വഴിത്തിരിവാകുകയും കുട്ടിയ്ക്ക് രോഗം പൂര്‍ണ്ണമായും ഭേദമാകാൻ കാരണമാകുകയും ചെയ്തത്. ബിബിസി റിപ്പോർട്ട് പ്രകാരം ചികിത്സ പൂർത്തിയായ ആറുമാസങ്ങള്‍ക്കിപ്പുറം രോഗത്തിന്റെ യാതൊരു ലക്ഷണവും അലീസയില്‍ ഇല്ല. എന്നിരുന്നാലും ഇപ്പോഴും ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലാണ് അലീസ.

ക്യാൻസറിനെ കൊല്ലുന്ന വാക്സിൻ വികസിപ്പിക്കുകയാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം. അതിലൂടെ നമുക്ക് ആത്യന്തികമായി വൈദ്യശാസ്ത്രത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്താനാകും. പുതിയ കണ്ടുപിടിത്തത്തിന്റെ പ്രയോഗങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ആവശ്യമാണെന്നും ഷായും സഹപ്രവർത്തകരും പറയുന്നു.

Tags:    
News Summary - Cancer Vaccine Found Efficacious, Safe in Killing, Preventing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.