ന്യൂഡൽഹി: ആസിഡ് ആക്രമണം, ഗുരുതരമായ തീപ്പൊള്ളൽ, വാഹനാപകടങ്ങൾ എന്നിവയിലൂടെ മുഖം വികൃതമാവുകയും ശാരീരിക പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തവർക്ക് പ്രതീക്ഷയുമായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ മുഖംമാറ്റിവക്കൽ (Facial Transplant) പദ്ധതിക്ക് തുടക്കം കുറിച്ചു.
ഹാർവാർഡ് മെഡിക്കൽ സ്കൂളിന് കീഴിലുള്ള ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ. ഇന്ദ്രനീൽ സിൻഹയുടെ നേതൃത്വത്തിൽ എയിംസിലെ ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകും. മസ്തിഷ്ക മരണം സംഭവിച്ച ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമം, പേശികൾ, അസ്ഥികൾ, ഞരമ്പുകൾ എന്നിവ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇതുവഴി ശ്വസനം, ഭക്ഷണം കഴിക്കൽ, സംസാരിക്കൽ, പുഞ്ചിരിക്കൽ തുടങ്ങിയ സ്വാഭാവിക ശാരീരിക പ്രവർത്തനങ്ങൾ രോഗിക്ക് തിരികെ ലഭിക്കുമെന്ന് എയിംസ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. മനീഷ് സിംഗാൾ പറഞ്ഞു.
‘ഇതുവരെ ഭാഗികമായ പുനർനിർമാണ ശസ്ത്രക്രിയകളാണ് ഞങ്ങൾ നടത്തിയിരുന്നത്. ആദ്യമായാണ് ഒരു പൂർണ്ണ മുഖംമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറെടുക്കുന്നതെ’ന്ന് ഡോ. മനീഷ് സിംഗാൾ വ്യക്തമാക്കി. എന്നാൽ ഇതൊരു കോസ്മെറ്റിക് സർജറിയല്ലെന്നും മറിച്ച് തകരാറിലായ ശാരീരിക ധർമ്മങ്ങൾ വീണ്ടെടുക്കാനുള്ള അതിസങ്കീർണ്ണമായ പ്രക്രിയയാണെന്നും ഡോ. ഇന്ദ്രനീൽ സിൻഹ ചൂണ്ടിക്കാട്ടി. കണ്ണുകൾ, നാക്ക് എന്നിവയൊഴികെ മുഖത്തെ ഭൂരിഭാഗം ഭാഗങ്ങളും ഇതിലൂടെ മാറ്റിവെക്കാനാകും.
പ്രധാന വെല്ലുവിളികൾ
ആജീവനാന്ത ചികിത്സ: ശസ്ത്രക്രിയക്ക് ശേഷം ശരീരം പുതിയ അവയവത്തെ നിരസിക്കാതിരിക്കാൻ ആജീവനാന്തം പ്രതിരോധ മരുന്നുകൾ കഴിക്കേണ്ടതുണ്ട്.
മാനസികാരോഗ്യം: ശസ്ത്രക്രിയക്ക് മുമ്പായി രോഗികൾ നിർബന്ധമായും മാനസികാരോഗ്യ പരിശോധനകൾക്ക് വിധേയരാകണം.
ശസ്ത്രക്രിയ ചെയ്യാൻ പറ്റാത്തവർ: കാൻസർ ബാധിതർക്കും ലഹരി ഉപയോഗിക്കുന്നവർക്കും ഈ ശസ്ത്രക്രിയ നടത്താനാവില്ല.
കണക്കുകൾ പ്രകാരം 95 ശതമാനം രോഗികളിലും ശസ്ത്രക്രിയക്ക് ശേഷം ശരീരം അവയവത്തെ നിരസിക്കാൻ സാധ്യതയുണ്ട്. എന്നാൽ കൃത്യമായ ചികിത്സയിലൂടെ ഇത് പരിഹരിക്കാൻ സാധിക്കും. ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിൽ നടന്ന മിക്ക ശസ്ത്രക്രിയകളും പത്ത് വർഷത്തിലേറെ വിജയകരമായി തുടരുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം മുഖം മാറ്റിവെക്കുന്നതിലൂടെ ഒരാളുടെ വ്യക്തിത്വം പൂർണ്ണമായും മാറില്ലെന്നും ഇത് പ്രവർത്തനക്ഷമത വീണ്ടെടുക്കാൻ സഹായമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.