ദുബൈ: തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ അടുത്തമാസം യു.എ.ഇ സന്ദർശിക്കുകയും ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ സഹകരണത്തിന് കരാർ ഒപ്പിടുകയും ചെയ്യും. തുർക്കി നാഷനൽ അസംബ്ലി സ്പീക്കർ മുസ്തഫ സെൻടോപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രസിഡന്‍റിെൻറ സന്ദർശനത്തിന് ഒരുക്കങ്ങൾ സജീവമായി വരുന്നതായും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ നാഴികക്കല്ലാവും സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുർക്കിയുടെയും യു.എ.ഇയുടെയും നേതാക്കൾ പരസ്പരം അടുത്തുനിൽക്കുന്നത് സുപ്രധാന സന്ദേശം നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യം. നിലവിലെ സഹകരണത്തെ ശക്തിപ്പെടുത്താനായി പുതിയ കരാറുകൾ ഒപ്പിടുകയും മുൻകാല കരാറുകൾ പുതുക്കുകയും ചെയ്യും -സ്പീക്കർ അറിയിച്ചു.
അബൂദബിയിൽ സന്ദർശനത്തിനെത്തിയ മുസ്തഫ സെൻടോപ് യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സഖർ ഗൊബാഷുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ പാർലമെന്‍ററി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. രണ്ടുമാസം മുമ്പ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ തുർക്കി സന്ദർശിച്ചിരുന്നു. തുർക്കിയിൽ 10 ബില്യൺ ഡോളർ നിക്ഷേപ ഫണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇതോടനുബന്ധിച്ച് പ്രഖ്യാപിക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.