യു.എ.ഇ-ബഹ്റൈൻ സംയുക്ത നാനോ സാറ്റ്ലൈറ്റ് ഭ്രമണപഥത്തിലെത്തി

ദുബൈ: യു.എ.ഇ-ബഹ്‌റൈൻ സംയുക്ത നാനോ സാറ്റ്ലൈറ്റ് വ്യാഴാഴ്ച ഭ്രമണപഥത്തിലെത്തി. ലൈറ്റ്-1 എന്നുപേരിട്ട ഉപഗ്രഹം ഡിസംബറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ജാപ്പനീസ് പേടകം ഭ്രമണപഥത്തിൽ വിട്ടത്.

ടെറസ്ട്രിയൽ ഗാമാ റേ ഫ്ലാഷുകൾ എന്നറിയപ്പെടുന്ന ഇടിമിന്നലിലെ മുകളിലെ വികിരണത്തെ കുറിച്ച് പഠിക്കലാണ് സാറ്റ്ലൈറ്റിന്റെ വിക്ഷേപണലക്ഷ്യം.

വിമാന യാത്രക്കാരെ അപകടത്തിലാക്കുന്ന ഘടകങ്ങൾ ഈ കണങ്ങളിൽ നാസ മുമ്പ് കണ്ടെത്തിയിരുന്നു.

ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 സി.ആർ.എസ്-24ൽനിന്നാണ് നാനോ സാറ്റ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തത്.

യു.എ.ഇ ബഹിരാകാശ ഏജൻസിയും ബഹ്‌റൈനിലെ നാഷനൽ സ്‌പേസ് സയൻസ് ഏജൻസിയും സഹകരിച്ചാണ് സാറ്റ്ലൈറ്റ് നിർമിച്ചത്.

ലൈറ്റ്-1 ഒരു നാനോ സാറ്റ്ലൈറ്റാണെങ്കിലും നിർമാണത്തിനും വിക്ഷേപിക്കുന്നതിനും ആവശ്യമായ സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തിൽ മറ്റ് വലിയ ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യാസമില്ല.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ 'ദി ഫസ്റ്റ് ലൈറ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലൈറ്റ്-1 എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.

ബഹ്റൈനിന്റെ വളർച്ചയെയും ശാസ്ത്ര പുരോഗതിയെയും പ്രതീകവത്കരിക്കുന്ന സംരംഭം എന്ന നിലയിലാണ് ഈ പേര് സ്വീകരിച്ചത്. യു.എ.ഇയിലെ ലാബുകളിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ, ഇമാറാത്തി എൻജിനീയർമാരും ശാസ്ത്രജ്ഞരും ചേർന്നാണ് പേടകം വികസിപ്പിച്ചത്. ഖലീഫ യൂനിവേഴ്‌സിറ്റി, അബൂദബി ന്യൂയോർക് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ഒമ്പത് ബഹ്‌റൈനികളും 14 ഇമാറാത്തികളും ഉൾപ്പെടെ 23 വിദ്യാർഥികളും നിർമാണത്തിൽ ഭാഗഭാക്കായിട്ടുണ്ട്.

Tags:    
News Summary - UAE-Bahrain joint nano-satellite enters orbit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.