സി. നുവൈസ് 

സ്നേഹത്താൽ കെട്ടിപ്പടുത്ത നാട്

15 വർഷം മുമ്പാണ് സി. നുവൈസ് ആദ്യമായി ദുബൈയിൽ എത്തുന്നത്. സന്ദർശക വിസയിലായിരുന്നു യാത്ര. ആറ് വർഷം മുമ്പ്​ 2016ല്‍ തന്‍റെ സ്വന്തം 'ഇംപെക്സു'മായി ദുബൈയിലേക്ക് വീണ്ടും എത്തിയപ്പോൾ ഈ രാജ്യം ആകെ മാറിക്കഴിഞ്ഞിരുന്നു. യു.എ.ഇയിലേക്കുള്ള ബിസിനസ് പ്രവേശനം തന്‍റെ ജീവിതത്തിലെ നാഴികക്കല്ലാണെന്നാണ് നുവൈസ് പറയുന്നത്. പ്രവാസിമുറികളിലെ സജീവ സാന്നിധ്യമായി മാറിയ 'ഇംപെക്സിന്‍റെ' സ്ഥാപകനും എം.ഡിയുമായ നുവൈസ് യു.എ.ഇയുടെ സ്നേഹം പങ്കുവെക്കുന്നു....

സന്ദർശകരെ കാന്തം പോലെ വലിച്ചടുപ്പിക്കുന്ന നഗരമാണ് ദുബൈ. അടുത്തുകഴിഞ്ഞാലോ, വേർപിരിയുക അത്രമേൽ പ്രയാസകരവുമാണ്. ഒടുവിൽ ഈ നഗരവും രാജ്യവും നമ്മോട് ചോദിക്കും 'എന്തേ ഇത്ര വൈകി'. അങ്ങനെയൊരു അവസ്ഥയിലാണ് 'ഇംപെക്സിന്‍റെ' അമരക്കാരൻ സി. നുവൈസ്.

യു.എ.ഇയിൽ എത്താൻ വൈകിപ്പോയത് മനസ്സിൽ ഒരു കരടായി കൊണ്ടുനടക്കുന്ന ഒരാൾ. സാധാരണക്കാരന്‍റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ഇംപെക്സിന്‍റെ സ്ഥാപകൻ നുവൈസ് യു.എ.ഇയെ അടുത്തറിഞ്ഞിട്ട് ആറ് വർഷമാകുന്നതേയുള്ളൂ. എന്നാൽ, ആറ് പതിറ്റാണ്ടിന്‍റെ അടുപ്പമാണ് അദ്ദേഹത്തിന് ഈ നാടുമായുള്ളത് എന്ന് വാക്കുകളിൽനിന്ന് വ്യക്തം. 'സ്നേഹത്താൽ കെട്ടിപ്പടുത്ത നാട്' എന്നാണ് യു.എ.ഇയെ നുവൈസ് വിശേഷിപ്പിക്കുന്നത്.

മഞ്ചേരിയിൽനിന്ന് മഹാനഗരത്തിലേക്ക്

1999ൽ ഇൻവർട്ടർ ഉൽപന്നങ്ങളുടെ കച്ചവടത്തിലൂടെയായിരുന്നു നുവൈസിന്‍റെ ബിസിനസ് പ്രവേശനം. സ്വന്തം നാടായ മലപ്പുറം മഞ്ചേരിയിൽ ചെറിയ യു.പി.എസ് നിർമാണ യൂനിറ്റിലൂടെയായിരുന്നു ഇംപെ്ക്സിലേക്കുള്ള പ്രവേശനം. 2006ൽ ആണ് ഇംപെക്സ് തുടങ്ങുന്നത്. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് നിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നൽകുക എന്നതായിരുന്നു ലക്ഷ്യം. ചൈനയിൽനിന്നാണ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്. കോഴിക്കോട് ഐ.ഐ.എമ്മിൽനിന്ന് ലഭിച്ച മർക്കറ്റിങ് തന്ത്രങ്ങളായിരുന്നു കൈയിലുണ്ടായിരുന്നത്. ഈ മേഖലയിൽ ടോൾ ഫ്രീ നമ്പർ വിപ്ലവം സൃഷ്ടിച്ചത് ഇംപെക്സാണ്. സമൂഹ മാധ്യമങ്ങൾ പോലും അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്ത് ഒരു ഫോൺ കോളിൽ വീട്ടിലെത്തി സർവിസ് ചെയ്ത് കൊടുത്ത് ഇംപെക്സ് വ്യത്യസ്തത പുലർത്തി. ഉപഭോക്താക്കൾക്ക് ഇത് പുതിയ അനുഭവമായിരുന്നു. സർവിസ് സെന്‍ററുകളിലെത്തിയാൽ പോലും മികച്ച സേവനം ലഭ്യമാകാതിരുന്ന സമയത്താണ് ഇംപെക്സ് വീട്ടിലെത്തി 24 മണിക്കൂർ സർവിസ് തുടങ്ങുന്നത്. സ്ഥാപനത്തിന്‍റെ വളർച്ചക്ക് മുഖ്യകാരണം ഈ സർവിസായിരുന്നു. പിന്നീട് പല സ്ഥാപനങ്ങളും ഈ പാത പിന്തുടർന്നു. ഏതൊരാൾക്കും താങ്ങാവുന്ന നിരക്കിൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിപണിയിലിറങ്ങിയതോടെ വീടകങ്ങളിൽ ഇംപെക്സ് നിറഞ്ഞു.

ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വിപണിയിലെ മുന്‍നിര ബ്രാൻഡാണ് ഇപ്പോൾ ഇംപെക്സ്. ബഹുരാഷ്ട്ര കമ്പനികളോടൊപ്പം ഇലക്ട്രോണിക് -ഗൃഹോപകരണ മേഖലയിൽ സ്വന്തമായൊരിടം കണ്ടെത്തിയ ബ്രാൻഡ്.

ഏറ്റവും പുതിയ സാങ്കേതിക വിദ്യ താങ്ങാനാകുന്ന വിലയ്ക്ക് സാധാരാണക്കാർക്കും ലഭ്യമാക്കുക എന്നതാണ് ഇംപെക്സിന്‍റെ ബിസിനസ് വീക്ഷണം. കാലത്തിനൊപ്പം സാങ്കേതികവിദ്യയും മാറുകയാണ്. ഓരോവർഷവും പുതിയ ഉൽപന്നങ്ങൾ വിപണി കീഴടക്കുന്നു. എന്നാൽ, അതേസാങ്കേതിക വിദ്യക്കൊപ്പം ഇംപെക്സിന്‍റെ ഉൽപന്നങ്ങളും കിടപിടിക്കുന്നു.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങള്‍ (ഹോം എന്‍റര്‍ടെയ്ന്‍മെന്‍റ്), നോണ്‍ ഇലക്ട്രിക്കൽ ഗൃഹോപകരണങ്ങള്‍ (കിച്ചന്‍ അപ്ലയന്‍സസ്), ഇലക്ട്രോ മെക്കാനിക്കല്‍ ഗൃഹോപകരണങ്ങള്‍ (കിച്ചന്‍ ആൻഡ് ഹോം അപ്ലയൻസസ്) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നാനൂറോളം ഉല്‍പന്നങ്ങളാണ് ഇംപെക്സിനുള്ളത്. പരാജയങ്ങൾ പലതവണ മുന്നിലെത്തിയെങ്കിലും വീഴാതെ, പതറാതെ പിടിച്ചുനിന്നാണ് ഈ സ്ഥാപനം കുതിച്ചത്.


ഇംപെക്സെന്ന തൊഴിൽദാതാവ്

ചെറിയ കാൽവെപ്പുകളുമായി കേരളത്തിൽ തുടങ്ങിയ കമ്പനി ഇന്ന് കേരളത്തിന് പുറത്തും യു.എ.ഇ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലുമായി പടർന്ന് പന്തലിച്ചു. സംസ്ഥാനത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലും വിതരണ കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം 1400ഓളം ജീവനക്കാരാണ് വിവിധ വിഭാഗങ്ങളിലായി പ്രവർത്തിക്കുന്നത്. ഒരേസമയം നിരവധി പേർക്കാണ് ഇംപെക്സ് തൊഴിൽ നൽകുന്നത്. ഇതിലേറെയും മലയാളികളാണെന്നത് അഭിമാനനേട്ടമായി ഇംപെക്സ് കരുതുന്നതായി എം.ഡി. നുവൈസ് പറഞ്ഞു. ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യയെ മാനുഫാക്ചറിങ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും നുവൈസ് കൂട്ടിച്ചേർത്തു.

ഇപ്പോൾ ഇന്ത്യയിൽ മൂന്ന് നിർമാണ കേന്ദ്രങ്ങളിലെത്തി നിൽക്കുന്നു ഇംപെക്സിന്‍റെ വളർച്ച. ഇതിൽ രണ്ടെണ്ണം കേരളത്തിലും ഒരെണ്ണം കര്‍ണാടകയിലുമാണ്. ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന്‍റെ ഭാഗമായി 2012ൽ കേരളത്തിൽ സ്വന്തം ഫാക്ടറി സ്ഥാപിച്ചു. കൊച്ചിയിലെ പ്ലാൻറിൽ രണ്ട് ഷിഫ്റ്റുകളിലായി 1500 എൽ.ഇ.ഡി ടി.വികളാണ് പ്രതിദിനം നിർമിക്കുന്നത്. ഉയർന്ന സാങ്കേതിക നിലവാരമുള്ള ഇന്ത്യൻ ബ്രാൻഡുകളിലെ ഏറ്റവും മികച്ച ഫാക്ടറിയാണ് കാക്കനാടുള്ള ഫാക്ടറി. കൂടാതെ ഇവിടെ ഗ്യാസ് സ്റ്റൗ ഫാക്ടറിയും പ്രവർത്തിക്കുന്നു. ബംഗളൂരുവിലെ പ്ലാൻറിൽ 3,500 ഓളം പ്രഷർ കുക്കറുകളും 5,000 നോൺസ്റ്റിക് പാത്രങ്ങളും നിർമിക്കുന്നു. അത്യാധുനിക ഓട്ടോമേറ്റഡ് റോബോട്ടിക് സാങ്കേതിക വിദ്യയെയും ഇംപെക്സ് ആശ്രയിക്കുന്നു.

വഴിത്തിരിവായി യു.എ.ഇ

2012ലാണ് ആദ്യമായി ഗൾഫിലേക്ക് ഇംപെക്സ് എത്തുന്നത്. സൗദിയിലായിരുന്നു തുടക്കം. വൈകാതെ യു.എ.ഇയിലേക്കും എത്തി. അവിടെ നിന്ന് മറ്റ് ജി.സി.സിയിലേക്കും വളർന്ന് പന്തലിച്ച ഇംപെക്സ് ഇപ്പോൾ ആഫ്രിക്കൻ മാർക്കറ്റാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ഗേറ്റ് വേ ദുബൈയാണ്. ഇവിടെയിരുന്ന് ആഫ്രിക്കൻ ഓപറേഷൻ നടത്താനാണ് പദ്ധതി.

2007 ലാണ് നുവൈസ് ആദ്യമായി യു.എ.ഇയിൽ എത്തിയത്. സന്ദർശന വിസയിലായിരുന്നു യാത്ര. ഇന്ത്യയിൽ അടിത്തറയൊരുക്കിയ ശേഷം 2016ൽ ആണ് ഇംപക്സിനെ യു.എ.ഇയിൽ അവതരിപ്പിച്ചത്. യു.എ.ഇയിലേക്കുള്ള നുവൈസിന്‍റെ രണ്ടാം വരവായിരുന്നു ഇത്. അൽപം വൈകിപ്പോയി എന്ന മനസ്താപം നുവൈസിനുണ്ട്. അതിന്‍റെ കാരണം ചോദിച്ചാൽ നുവൈസിന്‍റെ മറുപടി ഇതായിരിക്കും 'വലിയ സമാധാനപരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ കഴിയുന്ന നാടാണിത്.

നാട്ടിലെ പോലെ തന്നെയാണ് ഇവിടെയും. എത്രയോ മുമ്പ് ഇവിടെ എത്തേണ്ടിയിരുന്നതാണ്. അത്രക്ക് വലിയ മാർക്കറ്റാണിത്. ഇംപെക്സിന്‍റെ ടേണിങ് പോയന്‍റാണ് ഈ നാട്. ബിസിനസിൽ കുതിപ്പുണ്ടാക്കിയത് യു.എ.ഇയാണ്'.

ഈ നാട്ടുകാരെ കുറിച്ചും നുവൈസിന് നൂറ് നാവാണ്. ഇവിടെയുള്ള സ്വദേശികൾ സ്നേഹമുള്ളവരാണ്. സ്വദേശി സ്പോൺസർഷിപ്പിലായിരുന്നു തുടങ്ങിയതെങ്കിലും ഇപ്പോൾ നൂറ് ശതമാനം സ്വയം ഉടമസ്ഥതയിലേക്ക് മാറി. ഭരണാധികാരികളുടെ ദീർഘവീക്ഷണമുള്ള നടപടികളാണ് യു.എ.ഇയെ മുന്നോട്ട് നയിക്കുന്നത്. ഏത് ബിസിനസുകാരെയും ഇവർ ഇരുകൈയും നീട്ടി സ്വീകരിക്കും. അടിസ്ഥാന സൗകര്യമൊരുക്കും. കഴിവുള്ളവർക്ക് ഇവിടെ സ്ഥാനമുണ്ട്, അതിനുള്ള സൗകര്യമുണ്ട്, വളരാനുള്ള അവസരമുണ്ട്, ബിസിനസ് അന്തരീക്ഷമുണ്ട്'.


ബിസിനസ് എത്തിക്സ് 

ഉപഭോക്താവിനും സ്ഥാപനത്തിനും ലാഭമുണ്ടാകുക എന്നതാണ് നുവൈസിന്‍റെ നയം. അവർ ഉണ്ടെങ്കിലേ സ്ഥാപനവും ഉണ്ടാവൂ. ഏതൊരു സാധാരണക്കാരനും സ്വപ്നങ്ങളുണ്ടാവും. ആ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഇംപെക്സിന് കഴിയുന്നുണ്ട്. മാതാപിതാക്കളിൽ നിന്ന് പകർന്നുകിട്ടിയ ജീവിതമൂല്യങ്ങൾ തന്നെയാണ് നുവൈസും പിന്തുടരുന്നത്. ജീവനക്കാരാണ് സ്ഥാപനത്തിന്‍റെ എല്ലാമെല്ലാം എന്ന് നുവൈസ് പറയുന്നു. കവളപ്പാറ പോലുള്ള ദുരിതബാധിത മേഖലകളിൽ വീട് നിർമാണവും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഇംപെക്സും സജീവമായിരുന്നു. ദിവസവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക്, ഗൃഹോപകരണ വിപണിയിൽ പുതിയ ആശയങ്ങളുമായി ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും പടരാനൊരുങ്ങുകയാണ് ഇംപെക്സ്. 

Tags:    
News Summary - A land built with love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.