ദുബൈ: 10 ലക്ഷം പേർക്ക് എ.ഐ പ്രോംറ്റ് എൻജിനീയറിങ്ങിൽ പരിശീലനം നൽകുന്ന വൻ പദ്ധതി പ്രഖ്യാപിച്ച് ദുബൈ. ലോകത്തിലെ ഏറ്റവും വലിയ പദ്ധതി 3 വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു.
നിർമിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ദുബൈ രൂപപ്പെടുത്തിയ ‘ദുബൈ യൂനിവേഴ്സൽ ബ്ലൂ പ്രിന്റ് ഓഫ് എ.ഐ’ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രോംറ്റ് എൻജിനീയറിങ്ങിൽ പരിശീലനം നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകുന്നത് സർക്കാറുകളുടെയും സമൂഹങ്ങളുടെയും വിജയത്തിന് അനിവാര്യമാണെന്ന് ശൈഖ് ഹംദാൻ പ്രസ്താവിച്ചു.
സാങ്കേതിക പുരോഗതിയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് തൊഴിൽ വിപണിയിൽ പുതിയ കഴിവുകൾ ആവശ്യമാണ്.
മുമ്പ് കോഡിങ്ങിന് ആവശ്യക്കാരുണ്ടായിരുന്നു. എന്നാലിപ്പോൾ, പ്രോംപ്റ്റ് എൻജിനീയറിങ് ഏറ്റവും പ്രധാന കഴിവുകളിലൊന്നായി മാറിയിരിക്കുന്നു. ആഗോള സാങ്കേതിക പരിവർത്തനത്തെ സഹായിക്കുന്ന വൈദഗ്ധ്യവും നൈപുണ്യവും വികസിപ്പിച്ച് നവീകരണത്തിന്റെ മുൻനിരയിൽ ദുബൈയെ എത്തിക്കാനും നിർമിതബുദ്ധി യുഗത്തിലേക്കുള്ള തയാറെടുപ്പ് തുടരാനുമാണ് ആഗ്രഹിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഖ്യാപന ചടങ്ങിൽ ഗ്ലോബൽ പ്രോംറ്റ് എൻജിനിയറിങ് ചാമ്പ്യൻഷിപ്പിൽ വിജയികളായവരെ ശൈഖ് ഹംദാൻ ആദരിച്ചു. ദുബൈ ഫ്യൂചർ ഫൗണ്ടേഷനും ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്നാണ് ചടങ്ങ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.