വൈകീട്ട് അഞ്ചുമണിക്കാണ് അയാൾ എന്നെ കാണാൻ ടോക്കൺ ബുക്ക് ചെയ്തത്. വരുന്നത് രാത്രി എട്ട് മണി യോടെ. കൊച്ചിന് നന്നായി പനിക്കുന്നുണ്ടായിരുന്നു. നിങ്ങളെന്താണ് വൈകിയതെന്ന് ഞാൻ അവരോട് ചോദിച്ചു. കൊമിള്ള ഗല്ലി യിലാണ് താമസമെന്നും അവിടെ ഒരു രാഷ്ട്രീയ നേതാവ് വന്നത് കൊണ്ട് പാർക്കിങ്ങിൽ നിന്ന് വണ്ടി എടുക്കാൻ സാധിച്ചില്ലെന്നുമാണ് അയാളതിന് മറുപടി പറഞ്ഞത്. ബംഗ്ലാദേശിലെ കൊമിള്ള ജില്ലയുടെ പേരിൽ ഒരു ഗല്ലി ഇവിടെയുണ്ടെന്നും അത് പോലെ ഓരോ ജില്ലക്കും ഗല്ലികളുണ്ടെന്നും അയാൾ വിശദീകരിച്ചു. ഇത് പോലെ കേരളക്കാർക്കും ഉണ്ടെന്ന് അയാൾ പറഞ്ഞു. ആ കൗതുകവും ആശ്ചര്യവും ഞാൻ മനസ്സിൽ കൊണ്ട് നടന്നു. ബത്ഹ ഗല്ലികളുടെ നഗരമാണെന്ന തിരിച്ചറിവിലാണ് ആ അന്വേഷണം അവസാനിച്ചത്.
രാജ്യം തിരിച്ചും സംസ്ഥാനം തിരിച്ചുമുള്ള ബത്ഹയിലെ തെരുവുകളാണ് കേരള മാർക്കറ്റ്, ബംഗാളി മാർക്കറ്റ്, യമനി മാർക്കറ്റ് തുടങ്ങിയവയൊക്കെ. ഒരു മാർക്കറ്റിനകത്ത് ധാരാളം ഇടവഴികളുണ്ടാകും. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒാരോ പേരിലും പിന്നെയും ഉപ ഗല്ലികൾ. ഇതിന് പുറമെ നഗര ഗ്രാമടിസ്ഥാനത്തിൽ ഒത്തുചേരുന്ന ചെറിയ ചെറിയ കൂട്ടങ്ങൾ വേറെയുമുണ്ട്. അത്ഭുതകരമായ നഗരം തന്നെ. തൊണ്ണൂറുകളുടെ അവസാനത്തിലാണ് ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്കിലെത്തുന്നത്.കോഴിക്കോട് നിന്ന് കേരളത്തിലെ തന്നെ മറ്റേതോ നഗരത്തിൽ വന്നിറിങ്ങിയ പോലെയാണ് ആദ്യം തോന്നിയത്. സ്ഥാപനത്തിെൻറ ബോർഡുകളിൽ പോലും മലയാളം, സഹപ്രവർത്തകർ ബഹുഭൂരിപക്ഷവും മലയാളികൾ, ഒരു അറബിനാട്ടിൽ വന്ന പ്രതീതിയേ ഇല്ല. ഹോട്ടലിന് പുറത്ത് നെയ്ച്ചോറും കോഴിയുമെന്ന് മലയാളത്തിൽ ബോർഡ് തൂക്കിയിട്ടിരിക്കുന്നു. താമസക്കുന്ന കെട്ടിടത്തിന് താഴെയുള്ള ബാർബറും സ്റ്റുഡിയോക്കാരനും ജ്യൂസ് കടക്കാരനും മലയാളികൾ. സ്വദേശികളെ അപൂർവമായെ കാണാൻ കിട്ടുമായിരുന്നുള്ളൂ.
അപരിചിതത്വം അനുഭവപ്പെടാത്ത നഗരത്തിന്റെ പേര് കൂടിയാണ് ബത്ഹ. നഗരത്തിെൻറ ഹൃദയത്തിൽ തന്നെയുള്ള സഫ മക്കയുടെ കെട്ടിടത്തിലാണ് അന്നും ഇന്നും താമസം. ട്രാഫിക് പൊലീസ് വാഹനത്തിൽ നിന്നുമുയരുന്ന ശബ്ദവും ഹോണും കേട്ടാണ് മിക്ക ദിവസവും ഉണരുന്നത്. വാരാന്ത്യത്തിലാണ് ബത്ഹയിലെ ഉത്സവം. ലോകത്തിെൻറ നാനാ ഭാഗത്തുനിന്നുള്ള പ്രവാസികൾ ബത്ഹയിൽ തടിച്ചുകൂടും. അവധി ദിവസം ചെലവഴിക്കാനെത്തുന്നതാണ്. അന്നത്തെ ചെറിയ അങ്ങാടികളെല്ലാം ഇന്ന് മാറിപ്പോയി. അവിടെയെല്ലാം ഹൈപർമാർക്കറ്റുകളും ആശുപത്രികളും മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങി. കൂട്ടായ്മകളും സൊറ പറച്ചിലുകളും സംവാദങ്ങളും രാഷ്ട്രീയ - പൊതുപ്രവർത്തനങ്ങളും വ്യാപാരങ്ങളും സോഷ്യൽ മീഡിയയിൽ ഒതുങ്ങി. അതുകൊണ്ട് തന്നെ ബത്ഹയിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞു. പതിയെ പതിയെ പഴയ പ്രതാപം മങ്ങി തുടങ്ങി. ദേശഭാഷാ അതിർവമ്പുകളില്ലാത്ത സാധാരണക്കാരുടെ സംഗമ ഭൂമിയായിരുന്ന ബത്‌ഹ ഇനി പഴയ പ്രൗഢിയിലേക്ക് തിരിച്ചു വരിക അസാധ്യമെന്ന് വേണമെങ്കിൽ പറയാം. ആധുനിക നാഗരികതയുടെ മനോഹാരിതയിലേക്ക് നഗരം മാറുമ്പോൾ പുരാതന ബത്ഹയുടെ ചരിത്രവും സംസ്കാരവും പറയാൻ ചില പ്രവാസി ജീവിതങ്ങൾ ഇവിടെ ശേഷിക്കും.
തയ്യാറാക്കിയത്: നൗഫൽ പാലക്കാടൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.