ജിദ്ദ: റമദാൻ അവസാന വെള്ളിയും ഖത്മുൽ ഖുർആനും (ഖുർആൻ ഒരാവർത്തി പൂർത്തീകരിക്കൽ) ഒരുമിച്ച് വന്നതോടെ മക്ക ഹറമിൽ തീർഥാടകരുടെ വൻ തിരക്ക്. ഇന്നലെ നടന്ന ജുമുഅ നമസ്കാരത്തിലും ഖത്മുൽ ഖുർആൻ പ്രാർഥനകളിലും സ്വദേശികളും വിദേശികളും തീർഥാടകരുമായി ലക്ഷക്കണക്കിനാളുകൾ പെങ്കടുത്തു. 27ാം രാവിൽ 15 ലക്ഷം വിശ്വാസികളാണ് മക്കയിൽ സംഗമിച്ചത്. രാജ്യത്തെ വിദൂര മേഖലകളിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമെത്തിയ തീർഥാടകർ 27ാം രാവ് പിന്നിട്ടതോടെ മക്കയോട് വിട പറഞ്ഞിരുന്നുവെങ്കിലും വെള്ളിയാഴ്ച തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ജുമുഅ നമസ്കാര വേളയിൽ ഹറമിെൻറ മുഴുവൻ നിലകളും നിറഞ്ഞുകവിഞ്ഞു. കടുത്ത ചൂട് വകവെക്കാെത പതിനായിരങ്ങളാണ് ഹറമിന് ചുറ്റുമുള്ള മുറ്റങ്ങളിൽ ജുമുഅ നമസ്കാരം നിർവഹിച്ചത്. രാത്രി നമസ്കാരങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മുറ്റങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ നമസ്കാര സ്ഥലങ്ങളും വഴികളുമൊരുക്കിയത് തിരക്ക് നിയന്ത്രിക്കാൻ സഹായിച്ചു. വൈകിയെത്തിയവരെ കിങ് അബ്ദുല്ല ഹറം വികസന കെട്ടിടത്തിൽ പൂർത്തിയായ സ്ഥലങ്ങളിലേക്ക് പൊലീസ് തിരിച്ചുവിട്ടു. ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ഒരുക്കിയത്. അവസാന വെള്ളിയും ഖത്മുൽ ഖുർആനും ഒരുമിച്ചു വരുേമ്പാഴുണ്ടാകുന്ന തിരക്ക് മുൻകൂട്ടി കണ്ട് അധികൃതർ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. പൊലീസ്, ഹറം സുരക്ഷ സേന, ട്രാഫിക്ക് എന്നിവക്ക് പുറമെ അടിയന്തിര പ്രത്യേക സേന, ഹജ്ജ് ഉംറ സേന, ഡിപ്ളോമാറ്റിക്ക് സേന, പൊതു സുരക്ഷ വകുപ്പിന് കീഴിലെ ട്രൈയിനിങ് വിഭാഗങ്ങൾ എന്നിവരെ ഹറമിനകത്തും പുറത്തു മുറ്റങ്ങളിലും വിന്യസിച്ചിരുന്നു.
മസ്ജിദുൽ ഹറാമിലെ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ശൈഖ് ഡോ. സ്വാലിഹ് ബിൻ മുഹമ്മദ് ആൽ ത്വാലിബ് നേതൃത്വം നൽകി. റമദാെൻറ അവശേഷിക്കുന്ന മണിക്കൂറുകൾ നന്മയിൽ മുന്നേറാനും പാപമോചനത്തിനും ഉപയോഗപ്പെടുത്തണമെന്ന് ഹറം ഇമാം പറഞ്ഞു. ചില അവസാന മണിക്കൂറുകൾ നല്ല പര്യവാസാനമാണ് സമ്മാനിക്കുക. റമദാനിൽ നേടിയെടുത്ത ജീവിതവിശുദ്ധി ഇനിയുള്ള മാസങ്ങളിലും നിലനിർത്തണം.
മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന ജുമുഅ നമസ്കാരത്തിലും ഖത്മുൽ ഖുർആനിലും അഞ്ച് ലക്ഷത്തിലധികമാളുകൾ പെങ്കടുത്തു. തിരക്കൊഴിവാക്കാനും മികച്ച സേവനങ്ങൾക്കും മസ്ജിദുന്നബവി കാര്യാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. മസ്ജിദുൽ ഹറം കാര്യാലയത്തിന് കീഴിൽ സ്ത്രീകളും പുരുഷന്മാരുമായി 5000ത്തിലധികം പേർ സേവനത്തിന് രംഗത്തുണ്ടായിരുന്നു.
ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ശൈഖ് അബ്ദുൽ ബാരി ബിൻ അവാദ് അൽസുബൈത്തി നേതൃത്വം നൽകി. റമദാൻ പാഠശാലയും ഗുണപാഠവുമാണ്. ആ മാസത്തിൽ അല്ലാഹുവിനോട് ദൈവഭക്തി എങ്ങനെയുണ്ടാകുമെന്ന് വിശ്വാസികൾ പഠിക്കുകയാണ്. റമദാൻ അവസാനിക്കുന്നോടെ പുണ്യങ്ങൾ അവസാനിക്കുന്നില്ലെന്നും ഹറം ഇമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.