കുവൈത്ത് സിറ്റി: ബലിപെരുന്നാൾ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത് അഞ്ചര ലക്ഷത്തിലേറെ യാത്രക്കാർ. ജൂലൈ ഏഴിനും 16നും ഇടയിൽ 5,42,161 പേർ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് വ്യോമയാന വകുപ്പ് ഡയറക്ടർ ജനറൽ യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് എടുക്കുന്നവരെ കൂടി കൂട്ടുമ്പോൾ എണ്ണം ഉയരും. 2,85,155 പേർ കുവൈത്തിലേക്കും 2,57,006 പേർ കുവൈത്തിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കും ടിക്കറ്റ് എടുത്തിട്ടുണ്ട്. ഈ ദിവസങ്ങളിൽ 3484 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 1737 വിമാനങ്ങൾ കുവൈത്തിലേക്ക് വരുമ്പോൾ 1747 വിമാനം കുവൈത്തിൽനിന്ന് പുറപ്പെടും. കൈറോ, ദുബൈ, ഇസ്തംബൂൾ, ദോഹ, ജിദ്ദ നഗരങ്ങളിലേക്കാണ് കൂടുതൽ പേരും പോകുന്നത്.
ഇതിൽ അധികവും അവധി ആഘോഷിക്കാൻ പോകുന്ന കുവൈത്തികളാണ്. ഒമ്പത് ദിവസം അടുപ്പിച്ച് അവധി ലഭിച്ചത് ഉപയോഗപ്പെടുത്തി നിരവധി പ്രവാസികളും നാട്ടിൽ പോകുന്നുണ്ട്. തിരക്ക് നേരിടാൻ വിമാനത്താവളത്തിലെ വിവിധ വകുപ്പുകളും എയർലൈൻ കമ്പനികളും പൂർണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിൽ കൃത്യമായ വർക്ക് പ്ലാൻ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. യാത്ര നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന വിധം ചെക്കിങ് കൗണ്ടറുകൾ വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.