കുവൈത്ത് സിറ്റി: കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി കൂടികാഴ്ച നടത്തി. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ചരിത്രപരമായ ബന്ധങ്ങൾ കൂടികാഴ്ചക്കിടെ ഇരുവരും അവലോകനം ചെയ്തു. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.
പരസ്പര താൽപ്പര്യമുള്ള മറ്റു പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിലും ആശയവിനിമയം നടത്തി. കിരീടാവകാശിയുടെ ദിവാൻ മേധാവി ശൈഖ് താമർ ജാബിർ അൽ അഹ്മദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് ജാറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ കുവൈത്തിൽ എത്തിയത്. കുവൈത്ത് വിദേശകാര്യ സഹ മന്ത്രി ഹമദ് സുലൈമാൻ മിഷാൻ അൽ മിഷാൻ, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി എന്നിവർ ഡോ.എസ് ജയശങ്കറെ സ്വീകരിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഊർജ്ജ സുരക്ഷ, കോൺസുലാർ സഹകരണം എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, പ്രാദേശിക വികസനം എന്നിവയിൽ സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.