മനാമ: പ്രവാസി ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി എംബസിയിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. വാണിജ്യ മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ മാസം നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചകളെക്കുറിച്ച് അംബാസഡർ പീയൂഷ് ശ്രീവാസ്തവ വിശദീകരിച്ചു. ബഹ്റൈൻ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളുമായി വ്യാപാര, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ താൽപര്യ പ്രകാരമാണ് ഈ യോഗങ്ങൾ സംഘടിപ്പിച്ചത്. ഇന്ത്യൻ പ്രൊഫഷനലുകൾക്കും, വിദഗ്ധ, ഭാഗിക വിദഗ്ധ തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇത് വഴിയൊരുക്കും.
കഴിഞ്ഞ ഓപ്പൺ ഹൗസിെന്റ പരിഗണനക്ക് വന്ന മിക്ക കേസുകളിലും പരിഹാരം കാണാൻ സാധിച്ചതായി അംബാസഡർ പറഞ്ഞു. ദുരിതത്തിലായ ആറ് ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് കഴിഞ്ഞ മാസം താമസ സൗകര്യം ഒരുക്കുകയും തുടർന്ന് നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. രാമചന്ദ്രൻ, മുരുകൻ എന്നിവരുടെ കേസുകളിൽ കാര്യമായ പുരോഗതിയുണ്ടാവുകയും ചെയ്തു. പ്രവാസികളായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി പ്രകാരം സ്കോളർഷിപ്പ് ലഭിച്ച ബഹ്റൈനിൽനിന്നുള്ള 18 വിദ്യാർഥികളെ അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യയിൽ ഉപരിപഠനം നടത്തുന്നതിനാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. പ്രവാസികൾക്കുവേണ്ടിയുള്ള കേന്ദ്ര സർക്കാരിെന്റ വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് അംബാസഡർ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.