തറയോടിണങ്ങാന്‍...

ടെറാകോട്ട എന്ന തറയോടുകളിലേക്കുള്ള മടക്കം പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കു കൂടിയാണ്. കളിമണ്ണില്‍ ചുട്ടെടുക്കുന്ന തറയോടുകള്‍ക്ക് പാരിസ്ഥിതികമായും ആരോഗ്യകരമായും കടമകളുണ്ടായിരുന്നു. കാലാവസ്ഥക്ക് യോജിച്ചതും ആരോഗ്യത്തിന് ഗുണകരമായതുമാണ് തറയോടുകള്‍. കേരളീയ ശൈലിയില്‍ നിലം അലങ്കരിച്ച തറയോടുകള്‍ ഇപ്പോള്‍ പുതുരൂപവുമായാണ് വിപണിയില്‍ സജീവമാകുന്നത്. മുമ്പ് ചതുരാകൃതിയില്‍ മാത്രം ലഭിക്കാറുള്ള ടൈലുകള്‍; ക്ളോക്ക് ടൈലുകള്‍, ഹെക്സഗണ്‍, സ്ക്വയര്‍ടൈലുകള്‍, കാസ്പ്രോ എന്നീ പത്തോളം ഡിസൈനുകളിലേക്ക് കൂടുമാറി. കൂടാതെ ഹൈഡ്രോളിക് പ്രസില്‍ തയാറാക്കുന്ന ഒരു ഫീറ്റ് സമചതുര ടൈലുകളും വിപണിയിലുണ്ട്. ചുവപ്പ്, ഓറഞ്ച് നിറത്തിലാണ് ടൈലുകള്‍  ലഭിക്കുക. 6x6, 7x7, 8x8, 9x9,12x12 ഇഞ്ചില്‍ തറയോടുകള്‍ ലഭിക്കും. മറ്റ് ടൈലുകളേക്കാള്‍ വില കുറവായതിനാല്‍ ആവശ്യക്കാരേറെയാണ്.

തറയില്‍ വിരിച്ചശേഷം മെഴുക് ഉപയോഗിച്ച് പോളിഷ് ചെയ്യുന്നു. ഇത് ടൈലുകള്‍ക്ക് കൂടുതല്‍ തിളക്കവും ഈടും നല്‍കും. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പോളിഷ് ചെയ്യണം. മറ്റ് ടൈലുകള്‍ തണുപ്പ് കൂടുതല്‍ നല്‍കി ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമ്പോള്‍ ടെറാകോട്ട ടൈലുകളുടെ ഉപയോഗം സുരക്ഷിതമാണ്. വേനലില്‍ തണുപ്പും വര്‍ഷക്കാലത്ത് ചൂടും നല്‍കുന്നവയാണ് ടെറാകോട്ട. അതിനാല്‍, കിടപ്പുമുറിയിലും നിത്യേന ഉപയോഗിക്കുന്ന മുറികളിലും ടെറാകോട്ട ടൈല്‍ ഉപയോഗിക്കുന്ന ശീലം മലയാളികളില്‍ കൂടിവരുകയാണ്.

രണ്ട് രീതിയിലാണ് ടൈല്‍ നിര്‍മാണം. മണ്ണ് അരച്ച് ആവശ്യമായ രൂപത്തില്‍ അച്ചിലമര്‍ത്തിയെടുക്കുന്നതാണ് പരമ്പരാഗത രീതി. മണ്ണ് ഉണക്കിപ്പൊടിച്ചശേഷം വെള്ളം ആവശ്യത്തിന് സ്പ്രേ ചെയത് ഹൈഡ്രോളിക് പ്രസില്‍ അടിച്ചെടുക്കുന്നത് നൂതന രീതി. ഇത്തരം ടൈലുകള്‍ക്ക് കൂടുതല്‍ ഫിനിഷിങ് ലഭിക്കും. കളിമണ്ണ് കിട്ടാതായത് വ്യവസായത്തെ· പ്രതിസന്ധിയിലാക്കുന്നു. അധികം വെള്ളം വീഴുന്നിടത്ത് ടൈലുകള്‍ അനുയോജ്യമല്ല. അവിടങ്ങളില്‍ പൂപ്പലിന് സാധ്യതയുണ്ട്. എങ്കിലും ചില പോളിഷിങ്ങിലൂടെ സുരക്ഷ നല്‍കാന്‍ കഴിയും.

ടെറാകോട്ട ക്യൂരിയസ്
കളിമണ്‍ പാത്രങ്ങള്‍ അടുക്കളയില്‍ നിന്ന് രക്ഷനേടി വീട് അലങ്കരിക്കാനുള്ള ഉല്‍പന്നമായി മാറിയത് പുതിയ ചരിത്രം. ബേക്കര്‍-കോസ്റ്റ്ഫോര്‍ഡ്-പാരമ്പര്യ ഗൃഹനിര്‍മാതാക്കള്‍ക്കും കേരളീയ തനിമയുടെ ട്രേഡ്മാര്‍ക്കില്‍ ടൂറിസം സാധ്യത ലക്ഷ്യമിട്ട് ഹോട്ടല്‍-ആയുര്‍വേദ റിസോര്‍ട്ട് സമുച്ചയങ്ങള്‍ പണിയുന്നവര്‍ക്കും ഒഴിച്ചുകൂടാനാകാത്തതായിട്ടുണ്ട് ടെറാകോട്ട അലങ്കാരങ്ങള്‍.

ചെമ്മണ്‍ നിറമുള്ള ചുവരുകള്‍ക്കൊത്ത് ചെടിച്ചട്ടി, വമ്പന്‍ കൂജ, നടുമുറ്റത്ത് വലിയ വലുപ്പത്തില്‍ മണ്ണുരുളി, അതില്‍ ആമ്പല്‍പ്പൂക്കള്‍, ആഡംബര മുറികളാണെങ്കില്‍പോലും ടെറാകോട്ട ക്യൂരിയോസ് (അലങ്കാരങ്ങള്‍) വെക്കാന്‍ പ്രത്യേക ഇടങ്ങള്‍, പ്രത്യേക നിര്‍മിതികള്‍... ഇതൊക്കെ ഇപ്പോഴത്തെ ട്രെന്‍ഡാണ്. 150 മുതല്‍ 30,000 രൂപ വരെ വിലയുള്ള  ടെറാകോട്ട പോട്ടറീസ് ഷോപ്പുകളില്‍ ലഭ്യമാണ്. ഷോകേസിന് പകരം വന്ന നീഷുകളുടെ ഉള്ളില്‍ ടെറാകോട്ട ജാറുകളും കൂജകളും മണ്‍പാത്രങ്ങളും വെക്കുന്ന രീതി സാധാരണമായി. ഇത്തരം ഇടങ്ങളില്‍ ചുവരിനൊത്ത· കളര്‍ നല്‍കിയാണ് ഇവ അലങ്കരിക്കുന്നത്.

ചുവരുകളിലും  നിറയുകയാണ് ടെറാകോട്ട ചിത്ര-ശില്‍പ ഭംഗി. മ്യൂറല്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്ത വാള്‍ടൈലുകള്‍ പുതിയ ആവേശമാണ്. ഗാന്ധി രൂപം, ‘അവസാനത്തെ· അത്താഴം’, സൂര്യന്‍, ചെടിച്ചട്ടി എന്നിവയെല്ലാം ടെറാകോട്ടയില്‍ ചുവരില്‍ വിരിയിക്കുന്നു. ടെറാകോട്ടയില്‍ നിര്‍മിച്ച ക്ളോക്ക്, മെഴുകുതിരി സ്റ്റാന്‍ഡ്, മാഗസിന്‍ ഹോള്‍ഡര്‍, വാതില്‍പ്പിടി, കണ്ടെയ്നര്‍, വിവിധ പാത്രങ്ങള്‍, ഗ്ളാസ്, പ്ളേറ്റ്, വാട്ടര്‍ ഫില്‍ട്ടര്‍, ലാംപ് ഷേഡ്, കണ്ണാടി ഫ്രെയിം, ജാര്‍ തുടങ്ങി സോപ്പ് പാത്രം വരെ  വിപണിയിലുണ്ട്.

കളിമണ്‍ ശില്‍പങ്ങളും വീടിന്‍െറ അകത്തളങ്ങളില്‍ ഇടം പിടിച്ചു. ടെറാകോട്ടയിലെ അശോകസ്തംഭത്തിന് വില 1500 രൂപ. ആമ്പല്‍ നിറച്ചും മറ്റും അലങ്കരിക്കാനുള്ള  ഉരുളിക്ക് 200-800 വരെ, ഒന്നര അടി മുതല്‍ നാല് അടി വരെയുള്ള ജാറുകള്‍ക്ക് 500-1000 വരെ. ഇതിലും വലുപ്പത്തില്‍ ആറും ഏഴും അടിവരെ ഉയരമുള്ള ജാറുകള്‍ കിട്ടും. രണ്ടടിയുള്ള ആനക്ക് 1500 രൂപ എന്നിവയാണ് ഇവയില്‍ ചിലത്. ടെറാകോട്ട ചുവര്‍ച്ചിത്രങ്ങള്‍ക്ക് സ്ക്വയര്‍ ഫീറ്റിനാണ് നിരക്ക്. വലുപ്പമനുസരിച്ചാണ് വിലയെങ്കിലും നിര്‍മാതാക്കളനുസരിച്ച് നിരക്കില്‍  വന്‍ വ്യത്യാസത്തിന് സാധ്യതയുണ്ട്. ചുരുങ്ങിയ ചെലവ് സ്ക്വയര്‍ ഫീറ്റിന് ആയിരം രൂപ. ഏതായാലും അറിഞ്ഞോ അറിയാതെയോ ഇത്തരം ശൈലികളെ പുല്‍കുന്നത്  ഒരു തിരിച്ചുപോക്കാണ്, പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്ക്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.