ഇറ്റാനഗർ: വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രിയഗായകൻ സുബീൻ ഗാർഗിനോടുള്ള ആദരസൂചകമായി അരുണാചൽ പ്രദേശിൽ പുതുതായി കണ്ടെത്തിയ ചിത്രശലഭത്തിന് അദ്ദേഹത്തിന്റെ പേര് നൽകി. ശാസ്ത്രീയമായി 'യൂത്താലിയ (ലിംബുസ) സുബീൻഗാർഗി' (Euthalia (Limbusa) zubeengargi) എന്നാണ് ഈ ചിത്രശലഭത്തിന് പേരിട്ടിരിക്കുന്നത്.
അരുണാചലിലെ ലേപാരാഡ ജില്ലയിലുള്ള ബസാർ മേഖലയിൽ നിന്നാണ് ഈ അപൂർവ്വ ചിത്രശലഭത്തെ കണ്ടെത്തിയത്. ചിത്രശലഭ നിരീക്ഷകനായ റോഷൻ ഉപാധ്യായ, ഗവേഷകൻ കാലേഷ് സദാശിവൻ എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. കണ്ടെത്തിയ സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ 'ബസാർ ഡ്യൂക്ക്' (Basar Duke) എന്നാണ് ഇതിന്റെ പൊതുവായ പേര്. ആൺ ചിത്രശലഭങ്ങളുടെ ചിറകുകളിലെ പാറ്റേണുകളും ശരീരശാസ്ത്രപരമായ പ്രത്യേകതകളും വെച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ഇതൊരു പുതിയ വർഗ്ഗമാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചത്.
വനമേഖലയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ രണ്ട് ചിത്രശലഭങ്ങളെ മാത്രമാണ് കണ്ടെത്താനായത്. ഇത് ഇവയുടെ വംശനാശ ഭീഷണിയോ അല്ലെങ്കിൽ കണ്ടെത്താനുള്ള പ്രയാസമോ സൂചിപ്പിക്കുന്നു. ഒലിവ്-തവിട്ട് നിറത്തിലുള്ള ചിറകുകളിൽ വെള്ള നിറത്തിലുള്ള പാറ്റേണുകളും നേരിയ തിളക്കവും ഇവക്കുണ്ട്. 600-700 മീറ്റർ ഉയരത്തിലുള്ള നിബിഡ വനങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മരച്ചീരുകളും ഈർപ്പമുള്ള പ്രതലങ്ങളിൽ നിന്നുള്ള ധാതുക്കളുമാണ് ഇവയുടെ പ്രധാന ആഹാരം.
വളരെ സാവധാനം പറക്കുന്ന സ്വഭാവക്കാരാണിവർ. നിബിഡ വനങ്ങളിലെ തണലുള്ള ഭാഗങ്ങളിലാണ് ഇവയെ പ്രധാനമായും കാണാറുള്ളത്. ഇലകൾക്കിടയിലൂടെയുള്ള ഇവയുടെ ചലനം നിരീക്ഷിക്കുക പ്രയാസകരമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 600 മുതൽ 700 മീറ്റർ വരെ ഉയരമുള്ള അർദ്ധ-നിത്യഹരിത വനപ്രദേശങ്ങളിലാണ് ഇവ ജീവിക്കുന്നത്. വനത്തിനുള്ളിലെ തണലുള്ളതും കുറ്റിച്ചെടികൾ നിറഞ്ഞതുമായ ഭാഗങ്ങളാണ് ഇവയുടെ ഇഷ്ടതാവളം.
കഴിഞ്ഞ വർഷം സെപ്റ്റംബർ 19ന് അന്തരിച്ച സുബീൻ ഗാർഗ് വടക്കുകിഴക്കൻ ഇന്ത്യയുടെ സാംസ്കാരിക അടയാളമായിരുന്നു. അടുത്തിടെ ഒരു സസ്യ വർഗ്ഗത്തിനും അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു. ശാസ്ത്രീയ നാമകരണത്തിലൂടെ പ്രാദേശിക പ്രതിഭകളെ ആദരിക്കുന്നത് ജൈവവൈവിധ്യ സംരക്ഷണത്തിലേക്ക് പൊതുജനശ്രദ്ധ ആകർഷിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.